ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐയുടെ കരുത്ത് ആഗോളതലത്തിൽ ഒരിക്കൽ കൂടി വിളംബരം ചെയ്ത് ഇന്ത്യ. ഡൽഹിയിൽ ആരംഭിച്ച ‘ഇന്ത്യ ഇംപാക്ട് സമ്മിറ്റ് 2026’-ൽ പങ്കെടുക്കാനെത്തുന്ന 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ‘യുപിഐ വൺ വേൾഡ്’ (UPI One World) എന്ന പ്രത്യേക വാലറ്റ് സേവനം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം ആഗോളതലത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നതിന്റെ തെളിവായി ഈ നീക്കം മാറുകയാണ്. ഭാരതത്തിൽ ബാങ്ക് അക്കൗണ്ടോ മൊബൈൽ നമ്പറോ ഇല്ലാത്ത വിദേശ സഞ്ചാരികൾക്കും ഇനി ഇന്ത്യക്കാരായ സാധാരണക്കാരെപ്പോലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും എഐ സമ്മിറ്റ് നടക്കുന്ന വേദികളിലുമാണ് നിലവിൽ ഈ പൈലറ്റ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ‘CheqUPI’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് പാസ്‌പോർട്ട്, വിസ വിവരങ്ങൾ നൽകി വിദേശികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അന്താരാഷ്ട്ര ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം ലോഡ് ചെയ്യാവുന്ന ഈ വാലറ്റിൽ ഒറ്റത്തവണ 25,000 രൂപ വരെയും മാസത്തിൽ 50,000 രൂപ വരെയും നിക്ഷേപിക്കാം. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ബാക്കിയുള്ള തുക വിദേശ നാണ്യ വിനിമയ ചട്ടങ്ങൾ പാലിച്ച് സ്വന്തം കാർഡിലേക്ക് തന്നെ തിരികെ മാറ്റാനുമാകും. പണം മാറ്റി വാങ്ങാനോ കയ്യിൽ കരുതാതെയോ സുരക്ഷിതമായി ഇടപാടുകൾ നടത്താൻ ഇത് ആഗോള പ്രതിനിധികളെ സഹായിക്കും.
2026 ജനുവരിയിൽ മാത്രം 2,170 കോടി ഇടപാടുകൾ നടത്തി ലോകത്തെ ഞെട്ടിച്ച യുപിഐ, വരും ദിവസങ്ങളിൽ ലോകത്തെമ്പാടും ഒരുപോലെ ഉപയോഗിക്കാവുന്ന പേയ്‌മെന്റ് ശൃംഖലയായി മാറുമെന്ന സന്ദേശമാണ് എൻപിസിഐ ഇതിലൂടെ നൽകുന്നത്. ഭാരതത്തിന്റെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) എത്രത്തോളം വേഗതയുള്ളതും ലളിതവുമാണെന്ന് ആഗോള നേതാക്കൾക്ക് നേരിട്ട് ബോധ്യപ്പെടുത്താനുള്ള അവസരമായാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിനെ കേന്ദ്ര സർക്കാർ കാണുന്നത്.











Discussion about this post