ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ നടൻ ജയറാം ഇന്ന് ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയ താരം, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നാണ് വിവരം. പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്നും സത്യം പുറത്തുവരണമെന്നും ഓഫീസിലേക്ക് കയറുന്നതിന് മുൻപ് ജയറാം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സ്വർണ്ണക്കൊള്ള കേസിലെ പ്രധാന കണ്ണി എന്ന് സംശയിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് അടുത്ത ബന്ധമുണ്ടെന്ന സൂചനയെത്തുടർന്നാണ് ഇഡി താരത്തിന് നോട്ടീസ് നൽകിയത്. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. “കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ? കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ. നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ എല്ലാവരും മനസ്സിലാക്കണം,” എന്നായിരുന്നു ജയറാമിന്റെ വൈകാരികമായ പ്രതികരണം.
ശബരിമലയുടെ വിശുദ്ധിയെ തകർക്കുന്ന രീതിയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയൊരു മാഫിയ തന്നെയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയ മറ്റ് ഉന്നതരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. ജയറാമിൽ നിന്ന് ലഭിക്കുന്ന മൊഴികൾ സ്വർണ്ണക്കൊള്ളയുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് ഇഡി കരുതുന്നത്. കേസിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിദേശ ബന്ധങ്ങളെക്കുറിച്ചും ഇഡി വിശദമായ അന്വേഷണം തുടരുകയാണ്.











Discussion about this post