ന്യൂഡൽഹി : ഗ്രേറ്റ് നിക്കോബാർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് പ്രോജക്ടിന് അംഗീകാരം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ. തന്ത്രപരമായ പ്രാധാന്യം, ചൈനയിൽ നിന്നുമുള്ള ഭീഷണികൾ എന്നിവ കണക്കിലെടുത്തതായും പാരിസ്ഥിക വ്യവസ്ഥകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) അറിയിച്ചു. ദ്വീപുകളിലെ വികസന പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒന്നിലധികം ഹർജികൾ എൻജിടി തള്ളി.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 81,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗ്രേറ്റ് നിക്കോബാർ മെഗാ പ്രോജക്റ്റ്.
അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ, അന്താരാഷ്ട്ര വിമാനത്താവളം, പവർ പ്ലാന്റ്, ടൗൺഷിപ്പ് എന്നിവ ഉൾപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഒരു വികസന പദ്ധതിയാണിത്. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയായ മലാക്ക കടലിടുക്കിന്റെ വടക്കൻ പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 40 മുതൽ 90 നോട്ടിക്കൽ മൈൽ വരെ, ഏകദേശം 74 മുതൽ 167 കിലോമീറ്റർ വരെ അകലെയാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ കാരണത്താൽ തന്നെ ഇന്ത്യയ്ക്ക് ഏറെ തന്ത്രപ്രധാനമായ മേഖലയാണിത്. പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് മറ്റ് പ്രസക്തമായ പരിഗണനകൾ കണക്കിലെടുക്കുമ്പോൾ, ഇടപെടാൻ തങ്ങൾക്ക് ഒരു നല്ല കാരണവും കണ്ടെത്താൻ കഴിയുന്നില്ല, എന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി.
കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ആൻഡമാൻ നിക്കോബാർ മേഖലയിൽ മോഡി സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ മെഗാ പ്രൊജക്റ്റ്. എന്നാൽ ഏകദേശം 166 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ ഏകദേശം 130 ചതുരശ്ര കിലോമീറ്റർ വനഭൂമി ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൽ വിവിധ ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നത്.









Discussion about this post