റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന വാദങ്ങളെ തള്ളി റഷ്യ. ഇന്ത്യയുടെ നിലപാടിൽ മാറ്റമുണ്ടായതായി വിശ്വസിക്കാൻ നിലവിൽ കാരണങ്ങളൊന്നുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഊർജ്ജ വ്യാപാരം ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നും ആഗോള എണ്ണവിപണിയിലെ സ്ഥിരതയ്ക്ക് ഇത് അനിവാര്യമാണെന്നും റഷ്യൻ വക്താവ് മരിയ സഖറോവ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നടത്തിയ പ്രസ്താവനകൾ സ്വതന്ത്ര രാജ്യങ്ങളുടെ ഊർജ്ജ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനുള്ള യുഎസിൻ്റെ ശ്രമമാണെന്നും അവർ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യ റഷ്യൻ എണ്ണ ഒഴിവാക്കുമെന്ന് യുഎസ് അവകാശവാദം ഉന്നയിച്ചത്. ഇന്ത്യക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി (Penalty Tariff) ട്രംപ് ഭരണകൂടം അടുത്തിടെ ഒഴിവാക്കിയിരുന്നു. ഇതിന് പകരമായി റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും, ഭാരതം ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. തങ്ങളുടെ ദേശീയ താല്പര്യങ്ങൾക്കനുസരിച്ച് മാത്രമേ ഊർജ്ജ ഇറക്കുമതിയിൽ തീരുമാനമെടുക്കൂ എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.











Discussion about this post