ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-നെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ എഐ ഉച്ചകോടിയെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം കടന്നാക്രമിക്കുമ്പോഴാണ്, തരൂർ തികച്ചും വിപരീതമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഉച്ചകോടിയുടെ ആദ്യ ദിവസങ്ങൾ അതിഗംഭീരമായിരുന്നുവെന്നും ലോകനേതാക്കളുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അഭിമാനകരമാണെന്നും തരൂർ പറഞ്ഞു. ഇതോടെ എഐ ഉച്ചകോടിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉച്ചകോടിക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. എഐ സമ്മിറ്റ് വെറും സംഘാടനപ്പിഴവുകൾ നിറഞ്ഞ ഒരു പിആർ സ്റ്റണ്ട് മാത്രമാണെന്നും ഉച്ചകോടിയിൽ ചൈനീസ് ഉൽപ്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരിപാടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ രാഹുലിന്റെയും ഖാർഗെയുടെയും വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് തരൂരിന്റെ പ്രതികരണം. വലിയ പരിപാടികൾ നടത്തുമ്പോൾ ചില സാങ്കേതിക തകരാറുകൾ (Glitches) സ്വാഭാവികമാണെന്നും അത് ഉച്ചകോടിയുടെ വിജയത്തെ ബാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി.
നാരായണ ഗുരുവിനെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തക പ്രകാശന ചടങ്ങിനിടെയാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. “ആദ്യ ദിവസങ്ങൾ വളരെ മികച്ച രീതിയിലാണ് പോയത്. ചില സംഘാടന പിഴവുകൾ ഉണ്ടായേക്കാം, അത്തരം വലിയ ഇവന്റുകളിൽ അതൊക്കെ സാധാരണമാണ്. ലോകമെമ്പാടുമുള്ള പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും എഐ വിദഗ്ധരും ഒത്തുചേരുന്നത് പുതിയൊരു ലോകക്രമത്തിന് വഴിതുറക്കും,” തരൂർ പറഞ്ഞു. വെള്ളിയാഴ്ച തരൂർ ഉച്ചകോടിയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഗ്ലോബൽ സൗത്തിൽ നടക്കുന്ന ആദ്യത്തെ ആഗോള എഐ സമ്മിറ്റാണിത്. ഫെബ്രുവരി 16 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ ലോകോത്തര ടെക് വിദഗ്ധരും നയതന്ത്രജ്ഞരും പങ്കെടുക്കുന്നുണ്ട്.
സർക്കാരിനെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിക്കുമ്പോൾ ശശി തരൂർ പിന്തുണയുമായി വരുന്നത് പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്. തരൂരിന്റെ ഈ ‘ബിജെപി അനുകൂല’ നിലപാട് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.
![Brasília [Brazil], Jun 04 (ANI): All-party delegation leader Congress MP Shashi Tharoor in conversation with Vice President of Brazil Geraldo Alckmin during their meeting on Operation Sindoor global outreach, in Brasília on Tuesday. (ANI Photo)](https://braveindianews.com/wp-content/uploads/2025/06/ani-20250604045-0_1749084638739_1749084671721.webp)









Discussion about this post