ബിഹാർ നിയമസഭയിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎയും പ്രശസ്ത ഗായികയുമായ മൈഥിലി താക്കൂർ. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ മഹാഭാരതത്തിലെ ഹസ്തിനപുരിയോട് ഉപമിച്ച മൈഥിലി, ലാലുവിനെ ‘ധൃതരാഷ്ട്രർ’ എന്നും തേജസ്വി യാദവിനെ ‘ദുര്യോധനൻ’ എന്നും വിശേഷിപ്പിച്ചു. 25-കാരിയായ മൈഥിലിയുടെ നിയമസഭയിലെ കന്നി പ്രസംഗം (Maiden Speech) ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
2005-ന് മുൻപുള്ള ബിഹാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് ഓർമ്മ വരുന്നത് മഹാഭാരതത്തിലെ ധൃതരാഷ്ട്രരുടെ ഹസ്തിനപുരിയാണെന്ന് മൈഥിലി പറഞ്ഞു. “ധൃതരാഷ്ട്രർക്ക് ഹസ്തിനപുരിയെക്കുറിച്ച് ആധിയുണ്ടായിരുന്നില്ല, മറിച്ച് തന്റെ മകൻ ദുര്യോധനനെക്കുറിച്ച് മാത്രമായിരുന്നു ആശങ്ക. അതുപോലെ തന്നെയായിരുന്നു അക്കാലത്തെ ബിഹാർ ഭരണാധികാരികളും,” എന്ന് ലാലുവിനെയും തേജസ്വിയെയും ലക്ഷ്യം വെച്ച് മൈഥിലി തുറന്നടിച്ചു. ലാലു-റാബ്രി ഭരണകാലത്ത് വിദ്യാഭ്യാസം തകർന്നടിഞ്ഞുവെന്നും ശമ്പളത്തിനായി അധ്യാപകർ നെട്ടോട്ടമോടിയെന്നും അവർ ആരോപിച്ചു. ഉച്ചഭക്ഷണമില്ലാത്തതിനാൽ കുട്ടികൾ വിശന്ന വയറുമായി പഠിക്കേണ്ടി വന്നുവെന്നും പെൺകുട്ടികൾക്ക് പുറത്തിറങ്ങി പഠിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും മൈഥിലി കുറ്റപ്പെടുത്തി.
ക്രമസമാധാന നിലയെക്കുറിച്ചും മൈഥിലി പ്രസംഗത്തിൽ വാചാലയായി. “വൈകുന്നേരം 5 മണി കഴിഞ്ഞാൽ കാറിൽ നിന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ പേടിച്ചിരുന്നു. എന്നാൽ ഇന്ന് ഒരു കലാകാരിയെന്ന നിലയിലും എംഎൽഎ എന്ന നിലയിലും പുലർച്ചെ 3 മണിക്ക് ദർഭംഗയിൽ നിന്ന് യാത്രതിരിച്ച് സുരക്ഷിതമായി പട്നയിൽ എത്താൻ എനിക്ക് സാധിക്കുന്നുണ്ട്. ഇത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുഭരണത്തിന്റെ ഫലമാണ്,” അവർ പറഞ്ഞു. 2006-ൽ നിതീഷ് കുമാർ കൊണ്ടുവന്ന സൈക്കിൾ പദ്ധതി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചുവെന്നും പ്രതിപക്ഷം ഇതിനെ പരിഹസിച്ചെങ്കിലും ഇന്ന് ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയിലും മൈഥിലി തന്റെ പ്രസംഗം തുടർന്നു. “എന്റെ പ്രായത്തേക്കാൾ കൂടുതൽ രാഷ്ട്രീയ പരിചയമുള്ളവരായിരിക്കാം നിങ്ങൾ. പക്ഷേ ബിഹാറിന്റെ ഒരു മകൾ സത്യം വിളിച്ചുപറയുമ്പോൾ നിങ്ങൾക്ക് എന്തിനാണ് ഇത്ര അസ്വസ്ഥത?” എന്ന മൈഥിലിയുടെ ചോദ്യം സഭയിൽ വലിയ കൈയടി നേടി. മധുബാനി സ്വദേശിയായ മൈഥിലി താക്കൂർ അലിനഗർ മണ്ഡലത്തിൽ നിന്നാണ് ബിജെപി ടിക്കറ്റിൽ നിയമസഭയിലെത്തിയത്











Discussion about this post