ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുള്ള ചാത്രൂ വനമേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഞായറാഴ്ച (ഫെബ്രുവരി 22) കനത്ത ഏറ്റുമുട്ടൽ. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (JeM) അംഗങ്ങളായ രണ്ടോ മൂന്നോ ഭീകരരെ സൈന്യം വനത്തിനുള്ളിൽ വളഞ്ഞതായാണ് വിവരം. പ്രദേശത്ത് ഇരുഭാഗത്തുനിന്നും കനത്ത വെടിവെപ്പ് തുടരുകയാണ്. മഞ്ഞുമൂടിയ ചാത്രൂ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.
കഴിഞ്ഞ മാസം ഇതേ വനമേഖലയിൽ നടന്ന അരഡസനോളം ഏറ്റുമുട്ടലുകളിൽ ഒരു ഭീകരനും ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീണ്ടും ഈ മേഖലയിൽ ഭീകര സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഭീകരരെ പൂർണ്ണമായും തുരത്തുന്നതിനായി കൂടുതൽ സൈനിക സന്നാഹത്തെ ഇവിടേക്ക് അയച്ചിട്ടുണ്ട്. അതിർത്തി കടന്നെത്തിയ പാകിസ്താൻ ഭീകരരാണ് വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
ഈ മാസം തുടക്കത്തിൽ ഉധംപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ടോപ്പ് കമാൻഡർ അബു മാവിയ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചിരുന്നു. പ്രകൃതിദത്തമായ ഒരു ഗുഹയ്ക്കുള്ളിൽ ഒളിച്ചിരുന്ന ഇവരിൽ നിന്ന് എം-4 കാർബൈൻ, എകെ റൈഫിളുകൾ എന്നിവയടക്കം വൻ ആയുധശേഖരമാണ് അന്ന് പിടിച്ചെടുത്തത്. ജനുവരിയിൽ കത്വയിലും കിഷ്ത്വാറിലും നടന്ന തിരച്ചിലുകളിൽ ഉസ്മാൻ എന്ന പാക് ഭീകരനെയും സൈന്യം വധിച്ചിരുന്നു. ജമ്മു മേഖലയിലെ മലനിരകളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി ‘ഓപ്പറേഷൻ സർവ്ശക്തി’യുടെ ഭാഗമായി സൈന്യം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
കിഷ്ത്വാറിലെ മലനിരകളിൽ വെടിവെപ്പ് തുടരുന്ന സാഹചര്യത്തിൽ സമീപത്തെ ഗ്രാമങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരരെ പുറത്തുകൊണ്ടുവരാൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള നിരീക്ഷണവും സൈന്യം നടത്തുന്നുണ്ട്. കാശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഭീകരർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സൈന്യം സ്വീകരിക്കുന്നത്.












Discussion about this post