ഗുജറാത്തിൽ വിവാഹ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പ്രായപൂർത്തിയായവർ തമ്മിലുള്ള വിവാഹമാണെങ്കിൽ പോലും അത് മാതാപിതാക്കളുടെ പൂർണ്ണ അറിവോടെയും സമ്മതത്തോടെയുമായിരിക്കണം എന്ന നിബന്ധന കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ഗുജറാത്ത് മാര്യേജ് രജിസ്ട്രേഷൻ ആക്ടിൽ കൊണ്ടുവരുന്ന പുതിയ ഭേദഗതി പ്രകാരം, വിവാഹത്തിന് മുൻപ് മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടോ എന്ന് വധൂവരന്മാർ സത്യവാങ്മൂലം നൽകേണ്ടി വരും. പ്രണയിച്ച് ഒളിച്ചോടുന്നതും ‘ലവ് ജിഹാദ്’ പോലുള്ള സംഭവങ്ങളും തടയുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.
പുതിയ കരട് നിയമം അനുസരിച്ച്, വിവാഹ രജിസ്ട്രേഷനായുള്ള അപേക്ഷ ലഭിച്ചാൽ അസിസ്റ്റന്റ് രജിസ്ട്രാർ പത്ത് പ്രവൃത്തിദിവസത്തിനുള്ളിൽ വധൂവരന്മാരുടെ മാതാപിതാക്കൾക്ക് ഔദ്യോഗികമായി നോട്ടീസ് അയക്കും. മാതാപിതാക്കളുടെ ആധാർ കാർഡ് വിവരങ്ങളും വിലാസവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ നൽകി 30 ദിവസത്തിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്ത് നൽകുകയുള്ളൂ. ഈ വിവരങ്ങൾ സർക്കാർ പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. “നിഷ്കളങ്കരായ പെൺകുട്ടികൾ ചതിക്കുഴികളിൽ വീഴുന്നത് തടയാനാണ് ഈ നീക്കം. പ്രണയത്തിന് ഞങ്ങൾ എതിരല്ല, പക്ഷേ പ്രണയത്തിന്റെ പേരിൽ നടത്തുന്ന വഞ്ചനയെ വെച്ചുപൊറുപ്പിക്കില്ല” – മന്ത്രി നിയമസഭയിൽ പറഞ്ഞു.
പൊതുജനങ്ങളിൽ നിന്നും നിയമവിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും നിയമം അന്തിമമായി നടപ്പിലാക്കുക. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ വെബ്സൈറ്റ് വഴി 30 ദിവസത്തിനുള്ളിൽ നിർദ്ദേശങ്ങളും എതിർപ്പുകളും അറിയിക്കാൻ സർക്കാർ അവസരം നൽകിയിട്ടുണ്ട്.










