ബംഗ്ലാദേശിൽ ശൈഖ് ഹസീന സർക്കാരിന്റെ വീഴ്ചയ്ക്ക് ശേഷം അധികാരം കയ്യാളിയ മുഹമ്മദ് യുനസിന്റെ ഇടക്കാല ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. ഒന്നര വർഷത്തെ ‘തടവറ’യ്ക്ക് സമാനമായ അവസ്ഥയിൽ നിന്ന് മോചിതനായ ശേഷം ബംഗ്ലാ ദിനപത്രമായ ‘കാലർ കൊന്തോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുനസിനെതിരെ പ്രസിഡന്റ് ആഞ്ഞടിച്ചത്. തന്നെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ യുനസ് ഭരണകൂടം സകല അടവുകളും പയറ്റിയെന്നും ഭരണഘടനയെ കാറ്റിൽ പറത്തിയാണ് അദ്ദേഹം ഭരണം നടത്തിയതെന്നും ഷഹാബുദ്ദീൻ വെളിപ്പെടുത്തി. പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അധികാരമേറ്റതിന് പിന്നാലെ പ്രസിഡന്റ് നടത്തിയ ഈ വെളിപ്പെടുത്തലുകൾ ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.
2024 ഒക്ടോബർ 22-ന് രാത്രി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബംഗാഭവൻ ഒരു വലിയ ജനക്കൂട്ടം വളഞ്ഞത് താൻ ഭീതിയോടെയാണ് ഓർക്കുന്നതെന്ന് ഷഹാബുദ്ദീൻ പറഞ്ഞു. തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുനസ് അനുകൂലികൾ നടത്തിയ ആ നീക്കം തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രിയായിരുന്നു. യുനസ് തന്നെ പൂർണ്ണമായും നിഴലിലാക്കാൻ ശ്രമിച്ചു. പ്രസിഡന്റ് എന്ന നിലയിൽ ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗിക്കാൻ തന്നെ അനുവദിച്ചില്ല. തന്റെ രണ്ട് വിദേശയാത്രകൾ യുനസ് ഇടപെട്ട് റദ്ദാക്കി. ഖത്തർ അമീറിന്റെ ക്ഷണം നിരസിക്കാൻ വിദേശകാര്യ മന്ത്രാലയത്തെക്കൊണ്ട് കത്തെഴുതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബംഗ്ലാദേശും അമേരിക്കയും തമ്മിൽ ഒപ്പിട്ട നിർണ്ണായകമായ വ്യാപാര കരാറിനെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ഷഹാബുദ്ദീൻ പറഞ്ഞു. രാജ്യത്തിന്റെ ഭരണത്തലവനെ അറിയിക്കാതെ ഇത്തരം കരാറുകളിൽ ഒപ്പിടുന്നത് ഭരണഘടനാ വിരുദ്ധമാണ്. “മുൻപ് അധികാരത്തിലിരുന്നവർ എല്ലാ കാര്യങ്ങളും പ്രസിഡന്റിനെ അറിയിക്കുമായിരുന്നു. എന്നാൽ യുനസ് 15 തവണ വിദേശയാത്രകൾ നടത്തിയിട്ടും ഒരിക്കൽ പോലും എന്നെ സന്ദർശിക്കാനോ കാര്യങ്ങൾ വിശദീകരിക്കാനോ തയ്യാറായില്ല. ജനങ്ങൾ എന്നെ തിരിച്ചറിയാതിരിക്കാനാണ് അവർ ശ്രമിച്ചത്,” പ്രസിഡന്റ് കുറ്റപ്പെടുത്തി.
യുനസ് തന്നെ പുറത്താക്കാൻ കിണഞ്ഞു പരിശ്രമിച്ചപ്പോൾ തനിക്ക് കരുത്തായത് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും (BNP) സൈന്യത്തിന്റെയും പിന്തുണയായിരുന്നുവെന്ന് ഷഹാബുദ്ദീൻ വെളിപ്പെടുത്തി. “താങ്കൾ സൈന്യത്തിന്റെ തലവനാണ്, താങ്കളുടെ പരാജയം സൈന്യത്തിന്റെ പരാജയമാണ്, എന്തുവിലകൊടുത്തും താങ്കളെ സംരക്ഷിക്കും” എന്ന് മൂന്ന് സേനാ തലവന്മാരും തനിക്ക് ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു. ബിഎൻപി നേതൃത്വവും ഭരണഘടനാപരമായ തുടർച്ചയ്ക്ക് വേണ്ടി തന്റെ ഒപ്പം നിന്നു. നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ വളരെ മാന്യനാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം സൗഹൃദപരമാണെന്നും പ്രസിഡന്റ് പ്രശംസിച്ചു. ഹസീന സർക്കാർ നിയമിച്ചയാളായതിനാൽ ഷഹാബുദ്ദീനെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബിഎൻപിയുമായുള്ള തന്റെ ആത്മബന്ധം അദ്ദേഹം വെളിപ്പെടുത്തിയത്. 2028 ഏപ്രിൽ വരെയാണ് ഷഹാബുദ്ദീന്റെ കാലാവധി.









