ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നീറ്റ് (NEET) പരീക്ഷയ്ക്കായി പഠിക്കാൻ സമ്മർദ്ദം ചെലുത്തിയ പിതാവിനെ മകൻ വെടിവെച്ചു കൊന്നു. ലഖ്‌നൗവിലെ വർദ്ധമാൻ പാത്തോളജി ഉടമയായ 50-കാരൻ മാൻവേന്ദ്ര പ്രതാപ് സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ അക്ഷത് പ്രതാപിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പിതാവിന്റെ മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും ചില ഭാഗങ്ങൾ വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. ഫെബ്രുവരി 20 മുതൽ മാൻവേന്ദ്രയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
ബി.കോം വിദ്യാർത്ഥിയായ അക്ഷതിനെ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ഇതിന്റെ പേരിൽ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു. ഫെബ്രുവരി 20-നും ഇതേ കാര്യത്തിന് തർക്കം ഉണ്ടാവുകയും പ്രകോപിതനായ അക്ഷത് വീട്ടിലുണ്ടായിരുന്ന റൈഫിൾ ഉപയോഗിച്ച് പിതാവിനെ വെടിവെക്കുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം മൂന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് മാറ്റി. അവിടെ വെച്ച് ശരീരം കഷണങ്ങളാക്കി മുറിച്ചു. ചില ഭാഗങ്ങൾ സദറോണ ഗ്രാമത്തിന് സമീപം ഉപേക്ഷിക്കുകയും ബാക്കി ഭാഗങ്ങൾ വീടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ ആദ്യം ഒഴിഞ്ഞുമാറിയ അക്ഷത്, പിന്നീട് പോലീസ് ശക്തമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. അക്ഷതിന്റെ മാതാവ് 2018-ൽ മരണപ്പെട്ടിരുന്നു. പിതാവിനും സഹോദരിക്കുമൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ വീടിന്റെ താഴത്തെ നിലയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഡിസിപി വിക്രാന്ത് വീർ അറിയിച്ചു.








