ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോൾ ജീവനക്കാരെയും ഭക്തരെയും ഒരുപോലെ അമ്പരപ്പിച്ച് ഒരു ‘വിചിത്ര’ അപേക്ഷ. സ്വന്തം അമ്മായിയമ്മയുടെ മരണം പ്രാർത്ഥിച്ചുകൊണ്ട് ഒരു മരുമകൾ ഇട്ട കത്താണ് ഇപ്പോൾ കർണാടകയിൽ ചർച്ചാവിഷയമാകുന്നത്. ബെളഗാവി ജില്ലയിലെ പ്രശസ്തമായ ഹുളിഗുണ്ടേശ്വര ക്ഷേത്രത്തിലാണ് ഈ സംഭവം നടന്നത്. കാണിക്കവഞ്ചി തുറന്ന് പണം എണ്ണുന്നതിനിടയിലാണ് 100 രൂപയുടെ നോട്ടിനൊപ്പം വെച്ചിരുന്ന ഈ കുറിപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
“ഭഗവാനേ, എന്റെ കഷ്ടം നീക്കണം-അടുത്ത ഉത്സവത്തിനു മുൻപ് അമ്മായിയമ്മ മരിക്കണം” എന്നായിരുന്നു കന്നഡയിൽ എഴുതിയ കുറിപ്പിലെ ഉള്ളടക്കം. തന്റെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി അമ്മായിയമ്മയുടെ മരണം തന്നെ വേണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ അജ്ഞാതയായ മരുമകൾ. മക്കളുണ്ടാകാനും വിവാഹം നടക്കാനും ജോലി ലഭിക്കാനുമൊക്കെ ഭക്തർ ഇത്തരത്തിൽ കുറിപ്പുകൾ കാണിക്കവഞ്ചിയിൽ ഇടുന്നത് ഈ ക്ഷേത്രത്തിൽ പതിവാണ്. എന്നാൽ ഒരാളുടെ മരണം പ്രാർത്ഥിച്ചുകൊണ്ടുള്ള കത്ത് ആദ്യമായാണ് ലഭിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
കുറിപ്പെഴുതിയത് ആരാണെന്ന് വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഈ വാർത്ത കാട്ടുതീ പോലെയാണ് പടരുന്നത്. കുടുംബകലഹങ്ങൾ എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവാണ് ഇതെന്നും, ഇത്തരം പ്രാർത്ഥനകൾ ദൈവത്തിന് മുന്നിൽ അർപ്പിക്കുന്നത് ശരിയല്ലെന്നും പലരും പ്രതികരിക്കുന്നു. കത്ത് വൈറലായതോടെ ക്ഷേത്രപരിസരത്തും നാട്ടുകാർക്കിടയിലും വലിയ ചർച്ചകൾക്കാണ് ഇത് വഴിമരുന്നിട്ടിരിക്കുന്നത്. എന്തുതന്നെയായാലും ഹുളിഗുണ്ടേശ്വരന്റെ മുന്നിലെത്തിയ ഈ ‘മരണ പ്രാർത്ഥന’ ഇപ്പോൾ വലിയൊരു സമസ്യയായി അവശേഷിക്കുകയാണ്.











