പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ വിദഗ്ധമായി വലയിലാക്കി മലപ്പുറം പോലീസ്. വളാഞ്ചേരി വലിയകുന്ന് സ്വദേശിയായ ഷൗക്കത്തലി (34) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരുന്ന സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.
പരപ്പനങ്ങാടി മുതൽ രാമനാട്ടുകര വരെയുള്ള നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് സംഘം അരിച്ചുപെറുക്കിയത്. ഇതിനൊപ്പം പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര, വളാഞ്ചേരി എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തി. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടിയെങ്കിലും സൈബർ സെല്ലിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒടുവിൽ പരപ്പനങ്ങാടിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് വെച്ചാണ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്.
പിടിയിലായ ഷൗക്കത്തലി സമാനമായ നിരവധി കേസുകളിൽ മുൻപും പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. മേലാറ്റൂർ, പട്ടാമ്പി സ്റ്റേഷനുകളിലായി കുട്ടികളെ പീഡിപ്പിച്ച മൂന്നോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. പരപ്പനങ്ങാടി സിഐ നവീൻ ഷാജിന്റെ നേതൃത്വത്തിൽ എസ്ഐ ശ്യാം, എഎസ്ഐ റിന, ജയേഷ്, പ്രഭീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.












