നീറ്റ് (NEET) പരീക്ഷാ വിവാദങ്ങളുടെ മറവിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളെ മുൻനിർത്തി നടക്കുന്ന സമരാഭാസങ്ങൾക്ക് പിന്നിൽ ആസൂത്രിത വിഘടനവാദ ശക്തികളുടെയും പ്രതിപക്ഷത്തിന്റെയും അജണ്ടയെന്ന് വ്യക്തമാകുന്നു. പരീക്ഷാ പരിഷ്കാരങ്ങളെയും സുതാര്യമായ ഭരണസംവിധാനങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇടത്-കോൺഗ്രസ്സ് ശക്തികൾ വിദ്യാർത്ഥികളെ രാഷ്ട്രീയ കരുക്കളാക്കുകയാണെന്ന വിലയിരുത്തലുകൾക്കിടെയാണ് എൻഡിഎ എംപിമാർക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. ഡൽഹിയിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവി തലമുറയെ വഴിതെറ്റിക്കുന്ന രാജ്യവിരുദ്ധ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്.
പ്രതിപക്ഷത്തിന്റെ കപട പ്രചാരണങ്ങളിൽ പെട്ട് രാജ്യത്തെ യുവാക്കൾ നിലവിൽ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവരെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ഭരണപക്ഷ ജനപ്രതിനിധികൾക്കുണ്ടെന്ന് ഓർമ്മിപ്പിച്ചു. യാതൊരു കാരണവശാലും കുട്ടികളെ പ്രകോപിപ്പിക്കരുത്. മറിച്ച്, കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന വിപ്ലവാത്മകമായ സുതാര്യതയും പരിഷ്കാരങ്ങളും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. പ്രതിഷേധിക്കുന്ന കുട്ടികൾക്ക് ശരിയായ പാത കാട്ടിക്കൊടുക്കാനും അവരുടെ സംശയങ്ങൾ നേരിട്ട് തീർക്കാനും എൻഡിഎ എംപിമാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ സുതാര്യമായ പരീക്ഷാ രീതികൾ നടപ്പിലാക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, സുപ്രധാന പരീക്ഷകളുടെ മറവിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള രാജ്ഭവൻ മാർച്ചുകളും ക്രമസമാധാന തകർച്ചയും ലക്ഷ്യമിട്ട് അരാജകവാദികൾ ഡൽഹിയിൽ അഴിഞ്ഞാടുകയാണ്. ഭാരതത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ തകർക്കുക എന്നതാണ് ഈ വ്യാജ പ്രതിഷേധങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്നാണ്് ബിജെപിയുടെ പ്രധാന ആരോപണം.












