സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് അച്ചടി തടഞ്ഞതും പിൻവലിച്ചതും സംബന്ധിച്ച വിവാദത്തിൽ പുതിയ തിരിവ്. വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള പത്രാധിപരോട് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം. സ്വരാജ് കാരണം കാണിക്കൽ നോട്ടീസിലൂടെ വിശദീകരണം തേടിയതിന് പിന്നാലെ പത്രാധിപർ മറുപടി നൽകി. വാരാന്തപ്പതിപ്പിലെ ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന് തലക്കെട്ട് നൽകിയതിനെച്ചൊല്ലിയായിരുന്നു സിപിഎമ്മിനുള്ളിലും എഡിറ്റോറിയൽ ബോർഡിലും വലിയ തർക്കങ്ങൾ ഉടലെടുത്തത്. എന്നാൽ നാടകപ്രവർത്തകനായ വ്യക്തിയുടെ പേര് ‘കള്ളൻ വിജയൻ’ എന്നാണെന്നും ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് അത് തന്നെയായതിനാലാണ് അത് ഉപയോഗിച്ചതെന്നും പത്രാധിപർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.
ലേഖനത്തിലോ നൽകിയ തലക്കെട്ടിലോ യാതൊരു വിധത്തിലുള്ള പാർട്ടിവിരുദ്ധ ആശയങ്ങളും ഇല്ലെന്നും, ലേഖകൻ നൽകിയ അതേ ശീർഷകം മാറ്റമില്ലാതെ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ദേശാഭിമാനി പത്രം പ്രസിദ്ധീകരിക്കാൻ തയ്യാറാകാതിരുന്നതോടെ ലേഖകൻ തന്നെ ഈ ലേഖനം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. പുല്ലംപാറ സ്വദേശിയും നാടകമേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ആളുമായ വിജയൻ എന്ന കലാകാരനെക്കുറിച്ചുള്ള ഫീച്ചറായിരുന്നു ഇത്. എന്നാൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് പാർട്ടിക്കുള്ളിലെ രാഷ്ടീയ സാഹചര്യങ്ങളുമായി കൂട്ടിവായിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുകയായിരുന്നു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ഓർമ്മദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ഓർമ്മക്കുറിപ്പുകൾ അടങ്ങിയതായിരുന്നു ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ്. ഇതിന്റെ അവസാന പേജിലായിരുന്നു ‘കള്ളൻ വിജയൻ’ എന്ന ലേഖനം അച്ചടിക്കാൻ നിശ്ചയിച്ചിരുന്നത്. തലക്കെട്ടിനെച്ചൊല്ലി തർക്കം രൂക്ഷമാവുകയും അവസാന നിമിഷം മാറ്റം വരുത്താൻ സാധിക്കാതെ വരികയും ചെയ്തതോടെ വാരാന്തപ്പതിപ്പിന്റെ അച്ചടി തന്നെ മാനേജ്‌മെന്റ് നിർത്തിവെക്കുകയായിരുന്നു. സാങ്കേതിക തടസ്സങ്ങൾ കാരണമാണ് വാരാന്തപ്പതിപ്പ് ഇറക്കാത്തതെന്നായിരുന്നു എം. സ്വരാജ് ആദ്യഘട്ടത്തിൽ നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര തർക്കങ്ങളാണ് ഇതിന് പിന്നിലെന്ന് പുറത്തുവന്നതോടെയാണ് ഇപ്പോൾ വിശദീകരണം തേടലും മറുപടി നൽകലും ഉൾപ്പെടെയുള്ള നടപടികളിലേക്ക് സിപിഎം നീങ്ങിയത്.












