അയൽരാജ്യമായ ബംഗ്ലാദേശിൽ ഇടക്കാല ഭരണകൂടവും പ്രസിഡന്റും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും ഭരണഘടനാ വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചതെന്നുമുള്ള പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി പ്രസിഡന്റിനെതിരെ രംഗത്തെത്തി. ഷെയ്ഖ് ഹസീന രാജ്യം വിട്ട ഓഗസ്റ്റ് 5-ലെ സംഭവങ്ങളെക്കുറിച്ച് പ്രസിഡന്റ് വസ്തുതകൾ മറച്ചുവെക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ ഷഫീഖുർ റഹ്മാൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് കൂടിയായ ഷഫീഖുർ റഹ്മാന്റെ ഈ കടന്നാക്രമണം, യൂനസ് ഭരണകൂടവും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തുറന്നുകാട്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
‘കാലർ കൊന്തോ’ എന്ന ബംഗ്ലാ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഷഹാബുദ്ദീൻ യൂനസ് ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തന്നെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ പലതവണ ശ്രമമുണ്ടായെന്നും സിംഗപ്പൂരിൽ ഉപരിചികിത്സയ്ക്ക് പോകാൻ അനുവദിക്കാതെ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ ഈദ്ഗാഹ് മൈതാനത്ത് ഈദ് നമസ്കാരത്തിന് പോലും തന്നെ പോകാൻ അനുവദിച്ചില്ലെന്ന് ഷഹാബുദ്ദീൻ ആരോപിച്ചു. ഹസീന സർക്കാരിന്റെ കാലത്ത് പ്രസിഡന്റായി നിയമിതനായ ഷഹാബുദ്ദീനെ യൂനസ് ഭരണകൂടം ശത്രുതയോടെയാണ് കണ്ടിരുന്നത്. എന്നാൽ ഫെബ്രുവരി 12-ന് നടന്ന തെരഞ്ഞെടുപ്പിൽ താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് താൻ അനുഭവിച്ച പീഡനങ്ങൾ ഷഹാബുദ്ദീൻ ലോകത്തോട് വിളിച്ചുപറഞ്ഞത്. സൈന്യത്തിന്റെയും ബിഎൻപിയുടെയും പിന്തുണയുള്ളതിനാലാണ് താൻ പദവിയിൽ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹസീനയുടെ രാജിക്കത്തുമായി ബന്ധപ്പെട്ട വിവാദമാണ് ജമാഅത്തെ ഇസ്‌ലാമിയെ ചൊടിപ്പിച്ചത്. ഹസീന രാജിക്കത്ത് നൽകിയെന്ന് ആദ്യം പറഞ്ഞ പ്രസിഡന്റ് പിന്നീട് അത് കണ്ടിട്ടില്ലെന്ന് മാറ്റിപ്പറഞ്ഞത് ഇടക്കാല സർക്കാരിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് ഷഫീഖുർ റഹ്മാൻ ഫേസ്ബുക്കിലൂടെ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ചത്. ബംഗ്ലാദേശിനെ ഒരു ഇസ്‌ലാമിസ്റ്റ് റിപ്പബ്ലിക്കാക്കി മാറ്റാനുള്ള യൂനസിന്റെ ശ്രമങ്ങൾക്ക് ജമാഅത്തെ ഇസ്‌ലാമി കൂട്ടുനിൽക്കുകയാണെന്ന ആരോപണം ഇതോടെ ശക്തമായി. ഹസീന പുറത്തായതിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമിക്ക് മേലുള്ള നിരോധനം നീക്കിയതും ഭീകരവാദ കേസുകളിൽ പ്രതികളായ ജാസിമുദ്ദീൻ റഹ്മാനി ഉൾപ്പെടെയുള്ളവരെ മോചിപ്പിച്ചതും ഈ കൂട്ടുകെട്ടിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിച്ച അമിത പരിഗണനയിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർത്ഥി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.










