ന്യൂഡൽഹി : ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് തടയാൻ ശ്രമിച്ച് ഹിമാചൽ പ്രദേശ് പോലീസ്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്ന ഡൽഹി പോലീസിനെ ഷിംല പോലീസ് തടഞ്ഞു. പിന്നാലെ ഡൽഹി പോലീസിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ കോൺഗ്രസിന്റെ വാലാട്ടികൾ എന്ന രൂക്ഷ വിമർശനമാണ് ഷിംല പോലീസിനെതിരെ ഉയർന്നിട്ടുള്ളത്.
എഐ ഇംപാക്ട് ഉച്ചകോടിയിൽ ഷർട്ട് ധരിക്കാതെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊണ്ടുപോകുന്നതിനിടെ ഡൽഹി പോലീസ് സംഘത്തെ ഷിംല പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഷിംല പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്യുകയും അവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡൽഹി പോലീസിനോട് പിടിച്ചെടുത്ത ഡിവിആറുകൾ കൈമാറാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ കൈവശം വച്ചിരുന്ന ഒരു വാഹനത്തെ ഷിംല പോലീസ് ബാരിക്കേഡ് ചെയ്തു. വാഹനത്തിന്റെ താക്കോൽ കൈമാറണമെന്ന് ഷിംല പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഡൽഹി പോലീസ് ഈ ആവശ്യം നിരസിക്കുകയും പിന്നീട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) ഏകാൻഷ് കപിൽ അനുവദിച്ച ട്രാൻസിറ്റ് റിമാൻഡിലൂടെ മൂന്ന് പ്രതികളെയും ഡൽഹിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ബുധനാഴ്ച രാത്രി ഷിംലയിലെ ദീൻദ്യാൽ ഉപാധ്യായ സോണൽ ആശുപത്രിയിൽ മൂന്ന് പ്രതികളുടെയും വൈദ്യപരിശോധന നടത്തിയ ശേഷം യാത്ര തിരിച്ച ഡൽഹി പോലീസ് സംഘത്തെ മൂന്ന് അതിർത്തികളിൽ ആണ് ഹിമാചൽ പോലീസ് തടഞ്ഞത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഹിമാചൽ പ്രദേശ് സർക്കാരിന്റെ പോലീസിനെ ഉപയോഗിച്ചുള്ള ഈ കളിക്കെതിരെ രൂക്ഷ വിമർശനമാണ് ബിജെപി ഉന്നയിച്ചത്. രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചവർക്ക് സംരക്ഷണം നൽകുന്നത് ലജ്ജാകരമാണെന്ന് മുൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങളിലും ഹിമാചൽ പ്രദേശ് പോലീസിനും സർക്കാരിനും എതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.










