നയതന്ത്ര ബന്ധങ്ങൾക്കും ഔദ്യോഗിക ചർച്ചകൾക്കുമപ്പുറം ഭാരതീയ സംസ്കാരത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുധനാഴ്ച വൈകുന്നേരം ടെൽ അവീവിൽ നടന്ന ഔദ്യോഗിക അത്താഴവിരുന്നിന് പരമ്പരാഗത ഇന്ത്യൻ വേഷമണിഞ്ഞാണ് നെതന്യാഹു എത്തിയത്. തന്റെ പ്രിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അത്ഭുതപ്പെടുത്താനാണ് താൻ ഈ വേഷം തിരഞ്ഞെടുത്തതെന്ന് നെതന്യാഹു എക്സിൽ (X) കുറിച്ചു. ഇന്ത്യൻ വേഷത്തിൽ തന്നെ സ്വീകരിക്കാനെത്തിയ നെതന്യാഹുവിനെ കണ്ട് “ബഹുത് ഹി ഷാൻദാർ” (അത്യുഗ്രൻ!) എന്നാണ് മോദി പ്രതികരിച്ചത്.
ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഈ നീക്കം വെറുമൊരു വേഷമാറ്റം എന്നതിലുപരി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. “നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തോടും പാരമ്പര്യത്തോടുമുള്ള നിങ്ങളുടെ ബഹുമാനമാണ് ഈ വേഷത്തിലൂടെ പ്രതിഫലിക്കുന്നത്” എന്ന് മോദി നെതന്യാഹുവിനെ പ്രശംസിച്ചു. ഹിന്ദിയിലായിരുന്നു നെതന്യാഹുവിന്റെ എക്സ് പോസ്റ്റ് എന്നത് മറ്റൊരു കൗതുകമായി. പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ-വ്യാപാര മേഖലകളിൽ കരുത്തുറ്റ പങ്കാളിത്തം ഉറപ്പാക്കാനാണ് മോദി ഇസ്രയേലിൽ എത്തിയിരിക്കുന്നത്.
ആദ്യ ദിനം ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിലെ പ്രസംഗത്തിന് ശേഷമാണ് ഈ വർണ്ണാഭമായ അത്താഴവിരുന്ന് നടന്നത്. സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് യാദ് വഷെം ഹോളോകോസ്റ്റ് മെമ്മോറിയൽ പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും ബെഞ്ചമിൻ നെതന്യാഹുവുമായും നിർണ്ണായക ചർച്ചകൾ നടത്തും. പ്രതിരോധ രംഗത്തെ വമ്പൻ കരാറുകൾക്കൊപ്പം ആഗോള തലത്തിൽ ഭാരതത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന സന്ദർശനമായി ഇത് മാറിക്കഴിഞ്ഞു. നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് (Personal Rapport) ഇന്തോ-ഇസ്രയേൽ ബന്ധത്തെ മുൻപത്തേക്കാൾ കരുത്തുറ്റതാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.









