അബുദാബി : യുഎഇയിൽ നിരവധി മിസൈലുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് എന്ന് യുഎഇ പ്രതികരിച്ചു. പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ട് എന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.
യുഎഇ കൂടാതെ ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലും ഇറാൻ വ്യോമാക്രമണം നടത്തി. ഖത്തറും യുഎഇയും അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ വ്യോമാതിർത്തി അടച്ചു. അതേസമയം ഗൾഫ് മേഖലയിലെ ലക്ഷ്യസ്ഥാനങ്ങൾ ഇറാൻ സ്ഥിരീകരിച്ചു.
ഫാർസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇറാൻ ലക്ഷ്യമിട്ടത്,
ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളം,
കുവൈറ്റിലെ അൽ-സലേം വ്യോമതാവളം,
യുഎഇയിലെ അൽ-ദഫ്ര വ്യോമതാവളം,
ബഹ്‌റൈനിലെ അഞ്ചാമത്തെ യുഎസ് താവളം എന്നിവയാണ് ഇറാൻ ആക്രമിച്ചിരിക്കുന്നത്.
അബുദാബിയിൽ നടത്തിയ വ്യോമാക്രമണം കൂടാതെ ദുബായിലും ഇറാൻ ആക്രമണം നടത്തിയതായാണ് സൂചന.
ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദിലും സ്ഫോടനങ്ങൾ നടന്നതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈനിൽ നടന്ന സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.








