ഇറാൻ-ഇസ്രായേൽ സംഘർഷം വൻ യുദ്ധത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേരും. തമിഴ്‌നാട് സന്ദർശനം പൂർത്തിയാക്കി രാത്രി 9:30-ഓടെ ഡൽഹിയിൽ തിരിച്ചെത്തിയ ഉടൻ അദ്ദേഹം യോഗത്തിൽ അധ്യക്ഷത വഹിക്കും.
ഇറാനിലെ നിലവിലെ സാഹചര്യം, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ എന്നിവയാകും യോഗം പ്രധാനമായും ചർച്ച ചെയ്യുക. മിഡിൽ ഈസ്റ്റിൽ ഏകദേശം 96 ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ ഇറാനിൽ മാത്രം പതിനായിരത്തോളം ഇന്ത്യക്കാരുണ്ട്. വ്യോമപാതകൾ അടച്ചതിനാൽ ഇപ്പോൾ ഒഴിപ്പിക്കൽ നടപടികൾ പ്രായോഗികമല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
യുദ്ധത്തിൽ ഇന്ത്യ “ആഴത്തിലുള്ള ആശങ്ക” രേഖപ്പെടുത്തി. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ, ഇസ്രായേൽ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത അദ്ദേഹം “ഇന്ത്യ എന്നും ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കും” എന്ന് പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മോദിയെ “സഹോദരൻ” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇറാൻ ആക്രമിക്കപ്പെട്ടതോടെ മേഖലയിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
ഇറാൻ, ഇസ്രായേൽ, ജോർദാൻ, ഖത്തർ, യുഎഇ, പലസ്തീൻ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും യാത്രാ രേഖകൾ കൈവശം വെക്കാനും നിർദ്ദേശമുണ്ട്. ഇന്ത്യൻ എംബസികൾ ഹെൽപ്പ് ലൈനുകൾ തുറന്നിട്ടുണ്ട്.








