ടെഹ്റാൻ : ശനിയാഴ്ച യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഭാര്യയും മരിച്ചു. ഖമനെയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ ബാഗർസാദെ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. യുഎസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന മൻസൂറെ ഖോജസ്തേ രണ്ടുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഖമേനിയുടെ മകൾ, മരുമകൻ, ചെറുമകൾ എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ ശനിയാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 1947-ൽ ഇറാനിയൻ നഗരമായ മഷാദിൽ ജനിച്ച മൻസൂറെ രാജ്യത്തെ മതപരവും ബഹുമാന്യവുമായ ഒരു വ്യാപാരി കുടുംബത്തിൽ നിന്നുള്ളയാളാണ്. കുടുംബം നിശ്ചയിച്ച പ്രകാരം 1964-ൽ മൻസൂറെ ഖോജസ്‌തെ അലി ഖമേനിയെ വിവാഹം കഴിച്ചു. ആദ്യകാലങ്ങളിൽ, ഷായുടെ ഭരണകൂടത്തോടുള്ള എതിർപ്പ് ഖമനെയിയെ പലതവണ ജയിലിലടച്ചു. ആ സമയത്ത്, മൻസൂറെ ഒറ്റയ്ക്ക് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നതായി ഖമനെയി ഒരു മുൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ദമ്പതികൾക്ക് ആറ് മക്കളാണ് ഉള്ളത്. മുസ്തഫ, മോജ്തബ, മസൂദ്, മെയ്സം എന്നീ ആൺമക്കളും ബോഷ്ര, ഹോദ എന്നീ രണ്ട് പെൺമക്കളുമാണ് ഖമനെയി ദമ്പതികൾക്കുള്ളത്.









