ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഭരണകൂടത്തിൽ നിന്നും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പുറത്തുവരുന്നു. ഖൊമേനിയെ വധിച്ചത് ഇസ്രായേൽ മാത്രമാണെന്നും അമേരിക്കൻ സൈന്യത്തിന് അതിൽ പങ്കില്ലെന്നുമാണ് പെന്റഗൺ പോളിസി ചീഫ് എൽബ്രിഡ്ജ് കോൾബി വ്യക്തമാക്കിയത്. എന്നാൽ, താൻ ഖൊമേനിയെ ‘തീർത്തു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
എബിസി ന്യൂസ് റിപ്പോർട്ടർ ജോനാഥൻ കാളിനോട് ഫോണിലൂടെ സംസാരിക്കവെയാണ് ട്രംപ് തന്റെ വിവാദ പ്രസ്താവന നടത്തിയത്. “അവൻ എന്നെ കൊല്ലാൻ രണ്ടുതവണ ശ്രമിച്ചു, പക്ഷേ അവൻ എന്നെ പിടിക്കുന്നതിന് മുൻപ് ഞാൻ അവനെ പിടിച്ചു,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. 2024-ൽ തനിക്കെതിരെ ഇറാൻ ആസൂത്രണം ചെയ്ത വധശ്രമത്തിനുള്ള മറുപടിയാണിതെന്ന് ട്രംപ് സൂചിപ്പിച്ചു. എന്നാൽ സെനറ്റ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ പെന്റഗൺ ചീഫ്, ഖൊമേനിയുടെ വധം ഇസ്രായേലിന്റെ മാത്രം ഓപ്പറേഷൻ ആണെന്നും ഭരണകൂട മാറ്റം അമേരിക്കയുടെ ലക്ഷ്യമല്ലെന്നും ആവർത്തിച്ചു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ഇറാന്റെ സൈനിക ശേഷി തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. “ഇതൊരു ഇറാഖ് യുദ്ധമല്ല, അവസാനമില്ലാത്ത ഒരു യുദ്ധമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ തകർക്കുക മാത്രമാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് പെന്റഗൺ വ്യക്തമാക്കുന്നത്.
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഖൊമേനി ഉൾപ്പെടെ 700-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് മേഖലകളിൽ മിസൈലുകൾ പതിച്ചു. ആണവ കരാർ ചർച്ചകൾ പരാജയപ്പെട്ടതും ഇറാൻ ആണവ പരീക്ഷണങ്ങൾ പുനരാരംഭിച്ചതുമാണ് പെട്ടെന്നുള്ള സൈനിക നീക്കത്തിന് കാരണമായത്.








