കൊൽക്കത്ത : ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു. മൂന്നര വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം രാജിവെക്കുന്നത്. 2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മുമ്പാണ് ഈ നീക്കം. നിലവിൽ ഡൽഹിയിലുള്ള സി വി ആനന്ദ ബോസ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിൽകണ്ട് രാജി സമർപ്പിക്കുകയായിരുന്നു. 2022 നവംബർ 17-ന് ആയിരുന്നു രാഷ്ട്രപതി ഡോ. സി. വി. ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചിരുന്നത്. 1977 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ അദ്ദേഹം പശ്ചിമ ബംഗാളിന്റെ 21-ാമത് ഗവർണറായിരുന്നു.
അതേസമയം ബംഗാൾ ഗവർണറുടെ രാജിയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദത്തിന് വിധേയനായാണ് ഗവർണറുടെ ഇപ്പോഴത്തെ രാജിയെന്ന് മമത സൂചിപ്പിച്ചു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്ന് ചില സമ്മർദ്ദങ്ങൾക്ക് വിധേയനായിയെന്നും മമതാ ബാനർജി വിമർശനമുന്നയിച്ചു.










