രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി വൻ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ (ഇന്റലിജൻസ്) കടുത്ത മുന്നറിയിപ്പ്. ജമ്മു കശ്മീർ മുതൽ തലസ്ഥാനമായ ന്യൂഡൽഹി വരെ രാജ്യം മുഴുവൻ അതീവ സുരക്ഷാ ജാഗ്രതയിലാണ്. ആഘോഷങ്ങൾ നടക്കുന്ന അടുത്ത രണ്ട് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആക്രമണങ്ങൾക്ക് ഭീകരർ പദ്ധതിയൊരുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
2002-ൽ ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിന് നേരെ നടന്ന രക്തരൂഷിതമായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഫർഹത്തുല്ല ഘോറിയാണ് പുതിയ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് വിവരങ്ങൾ. നിലവിൽ പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഘോറി ‘സ്റ്റുഡന്റ് ഓഫ് ഹിന്ദ്’ എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതും ചാവേർ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതും. ഇയാൾക്ക് പുറമേ, ജെയ്ഷെ മുഹമ്മദ് അടക്കമുള്ള മറ്റ് ഭീകരസംഘടനകൾ തയ്യാറാക്കിയ രഹസ്യ ആക്രമണ പദ്ധതികളും സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ച് ചോർത്തിയെടുത്തിട്ടുണ്ട്.
ഭീഷണി ശക്തമായ സാഹചര്യത്തിൽ ഡൽഹിയും ചെങ്കോട്ടയും അടക്കമുള്ള സുപ്രധാന കേന്ദ്രങ്ങൾ പൂർണ്ണമായും എലൈറ്റ് കമാൻഡോകളുടെയും സുരക്ഷാ സേനയുടെയും നിയന്ത്രണത്തിലാക്കി. ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ, കൃത്രിമബുദ്ധി (AI) ക്യാമറകൾ, മൾട്ടി-ലെയർ സുരക്ഷാ വലയം എന്നിവ ഉപയോഗിച്ച് തലസ്ഥാനത്ത് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി മേഖലകളിലും മറ്റ് സംസ്ഥാനങ്ങളിലും പൊതു സ്ഥലങ്ങളിൽ അനാവശ്യമായി എത്തുന്നവരെയും വാഹനങ്ങളെയും കർശനമായി പരിശോധിക്കാൻ ഇന്റലിജൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്.











