ഇറാൻ വിഷയത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയുടെ വിദേശനയം ദേശീയ താൽപ്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകുന്നതാകണമെന്നും, അല്ലാതെ കോൺഗ്രസിന്റെ “കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ” അനുസരിച്ചാകരുതെന്നും ബിജെപി വ്യക്തമാക്കി.
ഇറാനെ അന്ധമായി പിന്തുണയ്ക്കാനാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന പ്രകോപനപരമായ നടപടികൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലങ്ങളായി ഇറാനെ പിന്തുണച്ചിരുന്ന ചൈന പോലും ഇപ്പോൾ അകലം പാലിക്കുകയാണെന്നും, കോൺഗ്രസ് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് ഇറാന് വേണ്ടി സംസാരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടപ്പോൾ കേന്ദ്രം മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ചോദിച്ചു. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം പ്രധാനമന്ത്രി പണയപ്പെടുത്തിയെന്ന് രാഹുൽ ആരോപിച്ചു. രാജ്യം പ്രതിസന്ധി നേരിടുമ്പോൾ നയിക്കാൻ കരുത്തനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ ദാതാവാണ് ഇന്ത്യയെന്ന് അവകാശപ്പെടുമ്പോൾ, സ്വന്തം അതിർത്തിക്കടുത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങളിൽ പ്രതികരിക്കാത്തത് മോദി സർക്കാരിന്റെ പരാജയമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ, ദേശീയ സുരക്ഷയ്ക്കും ആഗോള ബന്ധങ്ങൾക്കും മുൻഗണന നൽകുന്ന വിദേശനയവുമായി മുന്നോട്ട് പോകുമെന്നാണ് ബിജെപിയുടെ നിലപാട്.










