ന്യൂഡൽഹി : ഹോളി ആഘോഷങ്ങൾക്കിടെ 11 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ ബന്ധുവായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. പെൺകുട്ടിയും ബന്ധുക്കളും വീട്ടിൽ ഹോളി ആഘോഷിക്കുന്നതിനിടയിൽ കുട്ടി വീടിന്റെ ടെറസിന് മുകളിൽ നിന്നും കളർ ബലൂൺ എറിഞ്ഞത് റോഡിലൂടെ പോവുകയായിരുന്ന മുസ്ലിം സമുദായത്തിൽ പെട്ട ഒരു സ്ത്രീയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുവായ 26 വയസ്സുകാരനെ ഇതര സമുദായത്തിലെ അംഗങ്ങൾ ക്രൂരമായി മർദ്ദിച്ചു കൊല്ലുകയായിരുന്നു.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിലെ ജെജെ ക്ലസ്റ്ററിൽ ആണ് സംഭവം നടന്നത്. 26 വയസ്സുകാരനായ തരുൺ ആണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ ദേഹത്ത് നിറം വീണതുമായി ബന്ധപ്പെട്ട സംഘർഷ സമയത്ത് തരുൺ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിന്റെ വീട്ടിൽ ഹോളി ആഘോഷിച്ചതിനുശേഷം രാത്രി തിരിച്ചുവരികയായിരുന്ന തരുണിനെ മുസ്ലിം സ്ത്രീയുടെ കുടുംബം റോഡിൽ വച്ച് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. യുവാവിനെ ഇവർ അതിക്രൂരമായി മർദ്ദിക്കുകയും റോഡിൽ വീണപ്പോൾ ഭാരമുള്ള കല്ല് നെഞ്ചിൽ എറിയുകയും ചെയ്തു.
തരുൺ റോഡിൽ വീണു കിടക്കുന്നതായി ഉള്ള വിവരം ലഭിച്ചതിനെത്തുടർന്ന് സമീപവാസികളായ അദ്ദേഹത്തിന്റെ കുടുംബം എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ തന്നെ അദ്ദേഹം മരണപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇരു സമുദായങ്ങളും തമ്മിൽ സംഘർഷം ഉണ്ടായി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് പ്രദേശത്ത് തുടരുകയാണ്.









