അന്തരിച്ച ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ ഇറാനിലെ ശേഷിക്കുന്ന മുഴുവൻ നേതൃത്വത്തെയും ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ചർച്ചകൾ നടത്താൻ പിന്നീട് അവിടെ ആരും ബാക്കിയുണ്ടാകില്ല എന്നതിനാലാണ് താൻ അതിന് മുതിരാത്തതെന്നും ഇറാൻ ഇപ്പോൾ ചർച്ചയ്ക്കായി യാചിക്കുകയാണെന്നും ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. ഖമേനിയുടെ വിലാപയാത്രയും സംസ്കാര ചടങ്ങുകളും അവസാനിക്കുന്നത് വരെ ചർച്ചകളിൽ നിന്ന് ഒരാഴ്ചത്തെ ഇടവേളയെടുക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ടെന്നും ഈ സമയത്ത് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
36 വർഷം ഇറാൻ ഭരിച്ച അലി ഖമേനി കഴിഞ്ഞ ഫെബ്രുവരി 28-നാണ് യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഇസ്ലാം മതാചാരപ്രകാരം മൃതദേഹം 24 മണിക്കൂറിനകം സംസ്കരിക്കണമെന്നാണ് എങ്കിലും പശ്ചിമേഷ്യൻ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇതിൽ മാറ്റം വരുത്തുകയായിരുന്നു. തുടർന്ന് യുഎസിന്റെ 250-ാം ജന്മവാർഷിക ദിനമായ ജൂലൈ 4-നാണ് ഇറാൻ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് തുടക്കമിട്ടത്. വിലാപയാത്രയിൽ ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ പരിഹസിച്ച ട്രംപ്, ജനങ്ങൾ ഖമേനിയെ വെറുക്കുന്നുവെന്നാണ് താൻ കരുതിയതെന്നും ഇത് ഒരുപക്ഷേ വ്യാജക്കണ്ണീർ ആയിരിക്കാമെന്നും പ്രതികരിച്ചു.
തങ്ങൾ ദയയുള്ളവരായതിനാലാണ് ഇറാൻകാർക്ക് വിലാപയാത്രയ്ക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചതെന്നും ഇറാൻ ഇപ്പോൾ ഒത്തുതീർപ്പിനായി കൊതിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, സുരക്ഷാ കാരണങ്ങളാലും ഇസ്രായേലിന്റെ ആക്രമണ ഭീഷണിയുള്ളതിനാലും ഇറാന്റെ പുതിയ പരമാധികാരിയായ മൊജ്തബ ഖമേനി തന്റെ പിതാവ് അലി ഖമേനിയുടെ വിലാപയാത്രയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഇന്ത്യയിലെ പ്രതിനിധി ആയത്തുള്ള ഹക്കീം ഇലാഹി വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കിയിട്ടുണ്ട്.










