റിയാദ് : സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ ചില ഊർജ്ജ സൗകര്യങ്ങളും രാജ്യത്തിനുള്ളിലെ മറ്റ് തന്ത്രപ്രധാന സ്ഥാപനങ്ങളും ബാധിക്കപ്പെട്ട സാഹചര്യത്തിലാണ് സൗദി പ്രതിരോധ മന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച നടന്നത്.
ഇറാൻ വിവേകത്തോടെ പെരുമാറണമെന്നാണ് പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സൗദി പ്രതിരോധ മന്ത്രി പ്രതികരിച്ചത്. ഇറാനെതിരായി തങ്ങൾ ഏതെങ്കിലും രീതിയിലുള്ള നടപടി എടുത്താൽ, അത്തരം നടപടികൾ പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുമെന്നും സൗദി പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. ഇറാൻ പക്ഷം വിവേകം പ്രയോഗിക്കുകയും തെറ്റായ കണക്കുകൂട്ടലുകൾ ഒഴിവാക്കുകയും ചെയ്യുമെന്ന് പാകിസ്താൻ സൈനിക മേധാവി പ്രത്യാശ പ്രകടിപ്പിച്ചുവെന്നും സൗദി പ്രതിരോധ മന്ത്രി അറിയിച്ചു.
2025 സെപ്റ്റംബറിൽ സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ഒരു സുപ്രധാന പ്രതിരോധ കരാർ ഒപ്പുവച്ചിരുന്നു.
ഈ പ്രതിരോധ കരാർ പ്രകാരം സൗദി പ്രദേശത്തിന് നേരെയുള്ള ഏതൊരു ആക്രമണവും തങ്ങൾക്ക് കൂടി എതിരായ ആക്രമണമായി പാകിസ്താൻ കണക്കാക്കുന്നതാണ്. എന്നാൽ ഇറാൻ സൗദി അറേബ്യയെ ആക്രമിച്ചിട്ടും പാകിസ്താൻ പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. രാജ്യം നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ, സ്വന്തം നാട്ടിൽ സുരക്ഷാ ആശങ്കകൾ, അയൽരാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ നയതന്ത്ര ബന്ധങ്ങൾ എന്നിവ നേരിടുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നു എന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്.








