അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7 മണിക്ക് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ, മൈതാനത്തിന് പുറത്തെ താരം മലയാളികളുടെ സ്വന്തം സഞ്ജു സാംസണാണ്. സെമി ഫൈനലിലെ മിന്നും പ്രകടനത്തോടെ ആരാധകരുടെ ഹൃദയം കവർന്ന സഞ്ജുവിന്റെ ജഴ്സിക്കായി അഹമ്മദാബാദിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്റ്റേഡിയത്തിന് പുറത്ത് വിൽക്കുന്ന ജഴ്സികളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് സഞ്ജുവിന്റെ 9-ാം നമ്പർ ജഴ്സിക്കാണെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. മറ്റ് താരങ്ങളുടെ ജഴ്സിയേക്കാൾ സഞ്ജുവിന്റെ ജഴ്സിക്കാണ് ആരാധകർ ഏറെയും ചോദിക്കുന്നത്. സ്റ്റോക്ക് തീർന്നതോടെ പല കച്ചവടക്കാരും സഞ്ജുവിന്റെ ജഴ്സിക്ക് മാത്രം വില വർദ്ധിപ്പിച്ചു. നിമിഷനേരം കൊണ്ടാണ് സഞ്ജുവിന്റെ പേരെഴുതിയ കുപ്പായങ്ങൾ വിറ്റുതീരുന്നത്. സഞ്ജു ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ താരമായി മാറിയെന്നതിന്റെ തെളിവാണ് ഗുജറാത്തിലെ ഈ കാഴ്ചകൾ.
സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു കാഴ്ചവെച്ച പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. വെറും 50 പന്തുകളിൽ നിന്ന് 12 ഫോറുകളും 4 സിക്സറുകളും അടക്കം പുറത്താകാതെ നേടിയ 97 റൺസ് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സായി വിലയിരുത്തപ്പെടുന്നു. ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് സഞ്ജു തന്റെ പ്രതിഭ തെളിയിച്ചത്.
സൗത്താഫ്രിക്കയുമായി നടന്ന സൂപ്പർ 8 ലെ ആദ്യ പോരിലേറ്റ പരാജയത്തോടെയാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴി തുറന്നത്. അതോടെ ടീമിന്റെയും സഞ്ജുവിന്റേയും രാശി തെളിയുന്നതും ടീം ഫൈനലിൽ പ്രവേശനം ഉറപ്പിക്കുന്നതും സംഭവിക്കുകയായിരുന്നു.








