രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളെയും വിമർശിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശനം ഉന്നയിച്ചത്.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരന്റി’ വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ ഉള്ള ഗ്യാരണ്ടികൾ മുമ്പ് നൽകിയിട്ടുള്ള കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ശമ്പളം നൽകാൻ കടം വാങ്ങേണ്ടി വരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കർണാടകയിൽ വികസനത്തിന് പണമില്ലെന്ന് ഉപമുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു ഹിമാചലിൽ ശമ്പളവും പെൻഷനും മാസങ്ങളോളം വൈകുന്നു എന്ന അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ ശമ്പളവും പെൻഷനും നൽകാൻ കഷ്ടപ്പെടുന്ന കേരളത്തിൽ KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. KSRTC-യെ എങ്ങനെ ലാഭത്തിലാക്കാം എന്നതിനെക്കുറിച്ച് കോൺഗ്രസിന് ഒരു കാഴ്ചപ്പാടുമില്ല.
പശ്ചിമേഷ്യൻ യുദ്ധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇറാൻ അനുകൂല നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ജിസിസി രാജ്യങ്ങളെ ഇറാൻ ആക്രമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ജിസിസി രാജ്യങ്ങളെ ഇറാൻ ആക്രമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഡിപ്ലോമസിയാണ് വേണ്ടതെന്നുമാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ഉറച്ച നിലപാട്. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭ മാലിന്യം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്ന തരത്തിൽ സിപിഎം നടത്തുന്ന പ്രചരണം രാഷ്ട്രീയ പ്രേരിതമാണ്. 45 വർഷത്തോളം ഭരിച്ചിട്ടും തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഒന്നര മാസം മാത്രം പ്രായമുള്ള ബിജെപി നഗരസഭയെ കുറ്റപ്പെടുത്തുന്നത്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതുപോലെ ആറ്റുകാൽ പൊങ്കാലയെയും അട്ടിമറിക്കാൻ ജല അതോറിറ്റിയെ ഉപയോഗിച്ച് സിപിഎം ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിയും ബിജെപിയുമായി വികസന കാര്യങ്ങളിൽ പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. വെറും ഗിമ്മിക്കുകൾ കാണിക്കാതെ നാടിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് ധൈര്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.








