ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയിയെ (56) പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ അലി ഖമനയി കൊല്ലപ്പെട്ടതോടെ ഉണ്ടായ ഭരണപ്രതിസന്ധിക്ക് പരിഹാരമായാണ് ഇറാനിലെ അസംബ്ലി ഓഫ് എക്സ്പെർട്‌സ് മുജ്തബയെ തിരഞ്ഞെടുത്തത്. എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കനത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.
രാജവാഴ്ചയെ അട്ടിമറിച്ച് 1979-ൽ നിലവിൽ വന്ന ഇസ്‌ലാമിക് റിപ്പബ്ലിക്കിൽ ആദ്യമായാണ് ഒരു പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണെന്നും പരമ്പരാഗതമായ ഏകാധിപത്യ രീതിയാണെന്നും ആരോപിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായ സ്ത്രീകൾ “മുജ്തബയ്ക്ക് അധികാരം നൽകില്ല”, “ഏകാധിപത്യം തുലയട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ടെഹ്‌റാനിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അലി ഖമനയിയുടെ നിഴലായി പ്രവർത്തിച്ചിരുന്ന മുജ്തബ, ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡുമായി (IRGC) അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. 2009-ലെ വിവാദപരമായ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചതായി നേരത്തെ തന്നെ ആരോപണങ്ങളുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളോട് കടുത്ത ശത്രുത പുലർത്തുന്ന മുജ്തബയുടെ നിയമനം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ വഷളാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുജ്തബയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുജ്തബയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേൽ ഇറാനിലെ ഇസ്ഫഹാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും യുദ്ധഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ, പുതിയ നേതൃത്വത്തിനെതിരായ ജനകീയ പ്രക്ഷോഭം ഇറാൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ പ്രതിഷേധം രാജ്യവ്യാപകമാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.








