ഭാരതം ലോക ക്രിക്കറ്റിന്റെ നെറുകയിൽ വിജയക്കൊടി പാറിക്കുമ്പോൾ, പതിവുപോലെ അസൂയയും കുറ്റപ്പെടുത്തലുകളുമായി പാകിസ്താൻ മുൻ താരം ഷോയിബ് അക്തർ രംഗത്ത്. 2026-ലെ ടി20 ലോകകപ്പിൽ ഭാരതം കിരീടം നിലനിർത്തിയത് വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ ഇതിഹാസ താരങ്ങളെ ഒഴിവാക്കിയത് കൊണ്ടാണെന്ന അക്തറിന്റെ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ഭാരതീയ ക്രിക്കറ്റിലെ ഇതിഹാസങ്ങളെ തരംതാഴ്ത്തി കാണിക്കാനും, ഗൗതം ഗംഭീറിന്റെ ശിക്ഷണത്തിൽ ടീം കൈവരിച്ച ഐതിഹാസിക നേട്ടത്തിന്റെ മാറ്റു കുറയ്ക്കാനുമുള്ള പാക് തന്ത്രമാണിതെന്ന് ക്രിക്കറ്റ് ആരാധകർ വിമർശിക്കുന്നു.
സ്വന്തം രാജ്യം ക്രിക്കറ്റ് ലോകത്ത് നാണംകെട്ട് നിൽക്കുമ്പോഴാണ് അക്തർ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്നത്. രാഹുൽ ദ്രാവിഡിന് ശേഷം ഗൗതം ഗംഭീർ എന്ന കരുത്തുറ്റ പരിശീലകൻ എത്തിയതോടെ ഭാരതം കൈവരിച്ച അച്ചടക്കവും ‘ടീം ഫസ്റ്റ്’ എന്ന ദേശീയവാദപരമായ നയവുമാണ് വിജയത്തിന് പിന്നിലെന്ന് ലോകം മുഴുവൻ സമ്മതിക്കുന്നു. എന്നാൽ, കോഹ്‌ലിയെയും രോഹിത്തിനെയും പോലുള്ള ലോകോത്തര താരങ്ങളെ ഭാരതം ‘പുറത്താക്കി’ എന്ന് വരുത്തിത്തീർക്കാനാണ് അക്തർ ശ്രമിക്കുന്നത്. വിരമിക്കൽ പ്രഖ്യാപിച്ച് മാന്യമായി കളംവിട്ട താരങ്ങളെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് പാകിസ്താൻ താരങ്ങളുടെ തരംതാണ മനോഭാവമാണ് വ്യക്തമാക്കുന്നത്.
ലോക ക്രിക്കറ്റിൽ പാകിസ്താൻ ഒന്നുമല്ലാതായി മാറിയതിന്റെ ജാള്യത മറയ്ക്കാനാണ് അക്തർ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഘടനയെ വിമർശിക്കുന്നത്. ഭാരതം ലോകം കീഴടക്കുമ്പോൾ അത് കണ്ടുനിൽക്കാനുള്ള ശേഷി പോലും പാക് ക്രിക്കറ്റ് ലോകത്തിനില്ലെന്നതാണ് വാസ്തവം. ഗൗതം ഗംഭീറിന്റെ കീഴിൽ പുതിയൊരു കരുത്തുറ്റ ടീം ഉദിച്ചുയരുന്നത് കണ്ട് വിറളിപിടിച്ച പാകിസ്താന്റെ വെറും ‘വാചകക്കസർത്ത്’ മാത്രമാണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.








