ന്യൂഡൽഹി : ഡൽഹി കലാപക്കേസിലെ പ്രതിയായ ഷർജീൽ ഇമാമിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. 10 ദിവസത്തെ ഇടക്കാല ജാമ്യം ആണ് അനുവദിച്ചിരിക്കുന്നത്. രോഗിയായ അമ്മയെ കാണുന്നതിനും സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനുമായി മാർച്ച് 20 മുതൽ മാർച്ച് 30 വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായ് ആണ് ഷർജീൽ ഇമാമിന് ജാമ്യം അനുവദിച്ചത്.
അമ്മയ്ക്ക് രോഗാവസ്ഥ മൂർച്ഛിച്ചിരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷർജീൽ ഇമാം കോടതിയെ സമീപിച്ചിരുന്നത്. കുടുംബത്തിലെ സാഹചര്യങ്ങളും ഉത്തരവാദിത്തങ്ങളും കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നു എന്നാണ് കോടതി സൂചിപ്പിച്ചത്. 2020-ൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധത്തിനിടെ ഡൽഹിയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഉണ്ടായ കലാപത്തിന്റെ ആസൂത്രകരിൽ പ്രധാനിയാണ് ഷർജീൽ ഇമാം. അക്രമത്തിലും തീവെപ്പിലും അമ്പത്തിമൂന്ന് പേർ കൊല്ലപ്പെട്ട കേസാണിത്.
സിഎഎയ്ക്കും എൻആർസിക്കുമെതിരെയുള്ള പ്രതിഷേധം എന്ന രീതിയിൽ ആരംഭിച്ച ഡൽഹി കലാപത്തിന് പ്രധാന കാരണമായ ഗൂഢാലോചനകൾ സംഘടിപ്പിച്ചത് ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം ആയിരുന്നു. ഷർജീലിനു പുറമേ, മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ്, ജാമിയ മില്ലിയ ഇസ്ലാമിയ, ഐഐടികൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ഒരു പ്രധാന പങ്ക് വഹിച്ചു. ജെഎൻയുവിലെ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഇവർ ഗൂഢാലോചന നടത്തിയത്.








