പാകിസ്താൻ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനെയും താലിബാൻ അനുകൂല നയങ്ങളെയും അതിശൂന്യമായി വിമർശിച്ച് ‘അതിർത്തി ഗാന്ധി’ ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ കൊച്ചുമകൻ അയ്മൽ വാലി ഖാൻ. “ഭീകരവാദി ഒരിക്കലും ഒരു സുഹൃത്താവില്ല, ഭീകരവാദി വെറുമൊരു ഭീകരവാദി മാത്രമാണ്” എന്ന് തുറന്നടിച്ച അദ്ദേഹം, അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണം പാകിസ്താന്റെ വികലമായ നയങ്ങളാണെന്ന് കുറ്റപ്പെടുത്തി. ഇതിനുപുറമെ, ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് കിരീടം ചൂടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ‘ജയ് ഹിന്ദ്’ എന്ന് വിളിച്ച് അഭിനന്ദിച്ച അയ്മൽ വാലി ഖാന്റെ നടപടി പാക് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാളിയായിരുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന അവാമി നാഷണൽ പാർട്ടി (ANP) നേതാവ് കൂടിയാണ് അയ്മൽ വാലി ഖാൻ. പാകിസ്താൻ സെനറ്റിലെ അംഗമായ അദ്ദേഹം, താലിബാനെ സുഹൃത്തായി കണ്ട ഇസ്ലാമാബാദിന്റെ പഴയ നിലപാടുകളെ ‘ഭോഷ്ക്ക്’ എന്നാണ് വിശേഷിപ്പിച്ചത്. “2021 മുതൽ 2026 വരെ ഞങ്ങൾ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു, അഫ്ഗാനിസ്ഥാനിൽ നിങ്ങളുടെ ‘സൗഹൃദ സർക്കാർ’ വന്നു എന്ന് കരുതി വഞ്ചിതരാകരുത് എന്ന്. ഭീകരവാദിക്ക് സുഹൃത്തോ മതമോ രാജ്യമോ ഇല്ല. ആശയപരമായ താൽപ്പര്യങ്ങൾക്ക് വേണ്ടി ഭീകരവാദികളെ താലോലിച്ച പാകിസ്താൻ ഇപ്പോൾ അതിന്റെ ദുരന്തഫലം അനുഭവിക്കുകയാണെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു.
ഇന്ത്യയുടെ വിജയത്തെ വാനോളം പുകഴ്ത്തിയ അയ്മൽ വാലി ഖാൻ, സുസ്ഥിരമായ ഒരു ക്രിക്കറ്റ് സംവിധാനം എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് ഭാരതമെന്ന് ചൂണ്ടിക്കാട്ടി. “ക്രെഡിറ്റ് നൽകേണ്ടിടത്ത് അത് നൽകണം – ജയ് ഹിന്ദ്! ഇന്ത്യയുടെ വിജയം കേവലം ഒരു ടൂർണമെന്റിലെ പ്രകടനമല്ല, മറിച്ച് ശക്തമായ അടിത്തറയുള്ള ഒരു കായിക സംസ്കാരത്തിന്റെ ഫലമാണ്,” അദ്ദേഹം പറഞ്ഞു. പാക് ക്രിക്കറ്റ് ബോർഡ് അഴിമതിയിലും രാഷ്ട്രീയത്തിലും മുങ്ങിനിൽക്കുന്ന പശ്ചാത്തലത്തിൽ അയ്മലിന്റെ ഈ പരാമർശം പാക് സൈന്യത്തിനും ഭരണകൂടത്തിനും കനത്ത പ്രഹരമായി.
താലിബാൻ അധികാരമേറ്റപ്പോൾ അത് ‘അടിമത്തത്തിന്റെ ചങ്ങല പൊട്ടിക്കലായി’ ആഘോഷിച്ച മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും അയ്മൽ വാലി ഖാൻ വിമർശിച്ചു. അഫ്ഗാനിസ്ഥാനെ പാകിസ്താന്റെ അഞ്ചാം പ്രവിശ്യയാക്കി മാറ്റാനുള്ള പാകിസ്താൻ്റെ ശ്രമങ്ങൾ തിരിച്ചടിച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിർത്തിയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണമെന്നും സമാധാനം മാത്രമാണ് പാകിസ്താന്റെ സുരക്ഷയ്ക്ക് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയും സൈന്യവും കാലങ്ങളായി വളർത്തിയെടുത്ത ‘തന്ത്രപരമായ ആഴം’ (Strategic Depth) എന്ന നയം പാകിസ്താനെ തന്നെ വിഴുങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ അതിർത്തിയിലുണ്ടാകുന്ന സംഘർഷങ്ങളിലൂടെ ലോകം കാണുന്നത്.








