നിത്യോപയോഗ സാധനങ്ങളും ഭക്ഷണസാധനങ്ങളും അതിവേഗം വീട്ടിലെത്തിക്കാൻ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിനെ (Swiggy Instamart) ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി രാജ്യത്തെ പരമോന്നത ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI). കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നുവെന്ന ഗുരുതരമായ പരാതികളെ തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് അതോറിറ്റി ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു. 2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമപ്രകാരമുള്ള (Food Safety and Standards Act) ചട്ടങ്ങളുടെ കടുത്ത ലംഘനങ്ങളാണ് ഇൻസ്റ്റാമാർട്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് ഫുഡ് റെഗുലേറ്റർ വ്യക്തമാക്കി. ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണ്ടെത്തലുകൾ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇൻസ്റ്റമാർട്ടിന്റെ ഡാർക്ക് സ്റ്റോറുകളെയും വിതരണ ശൃംഖലകളെയും കുറിച്ച് ഉയർന്നുവന്ന നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് എഫ്.എസ്.എസ്.എ.ഐ നടപടി ശക്തമാക്കിയത്. പാക്ക് ചെയ്ത ഭക്ഷണസാധനങ്ങളുടെ എക്സ്പയറി ഡേറ്റ് (Expiry Date) കഴിഞ്ഞിട്ടും അവ ആപ്പിൽ നിന്നും നീക്കം ചെയ്യാതെ വിൽപനയ്ക്ക് വെച്ചതായും, കേടായ പച്ചക്കറികളും പഴവർഗ്ഗങ്ങളും വിതരണം ചെയ്തതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഉൽപ്പന്നങ്ങളുടെ ലേബലിംഗിൽ വരുത്തിയ കൃത്രിമത്വവും കൃത്യമായ സംഭരണ മാനദണ്ഡങ്ങൾ പാലിക്കാത്തതും വലിയ വീഴ്ചയായി അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു. നോട്ടീസുകൾക്ക് കമ്പനി നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ ഇൻസ്റ്റമാർട്ടിന്റെ ഗോഡൗണുകൾ പൂട്ടിക്കുന്നതുൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് എഫ്.എസ്.എസ്.എ.ഐ കടക്കുമെന്നാണ് സൂചന.
ഇൻസ്റ്റമാർട്ടിനെതിരെയുള്ള ഔദ്യോഗിക നടപടി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും വലിയ തോതിലുള്ള പ്രതിഷേധമാണ് ഉപഭോക്താക്കൾ ഉയർത്തുന്നത്. പലർക്കും സമാനമായ രീതിയിൽ കേടായ സാധനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന അനുഭവങ്ങൾ പങ്കുവെച്ച് നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുമെന്ന കമ്പനികളുടെ അവകാശവാദങ്ങൾക്കിടയിൽ, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ജീവനക്കാർക്ക് സമയം ലഭിക്കുന്നില്ലെന്നതാണ് ഇത്തരം വീഴ്ചകൾക്ക് പ്രധാന കാരണം. ക്വിക്ക് കൊമേഴ്‌സ് (Quick Commerce) രംഗത്ത് പ്രവർത്തിക്കുന്ന സെപ്‌റ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ മറ്റ് പ്രമുഖ ബ്രാൻഡുകൾക്കെതിരെയും വരുംദിവസങ്ങളിൽ കർശനമായ പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഓൺലൈനായി വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റിന് പുറകിലെ നിർമ്മാണ തീയതിയും കാലാവധിയും ഉപഭോക്താക്കൾ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു.










