ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയും ചേരിപ്പോരും വീണ്ടും തെരുവിലേക്ക്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങളുമായി പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തെത്തി. സുധാകരന്റെ നാവിൽ ആണി അടിക്കേണ്ടി വരുമെന്നും, കഴുത ചില സമയത്തൊക്കെ കരയുന്നത് പോലെ സുധാകരൻ കരഞ്ഞു തീർക്കുകയാണെന്നും സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി ആഞ്ഞടിച്ചു. ജി. സുധാകരന്റെ എം.എൽ.എ ഓഫീസിലേക്ക് സിപിഎം ഔദ്യോഗിക നേതൃത്വം നടത്തിയ ജനകീയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഊച്ചാളി കോൺഗ്രസുകാരാണ് സുധാകരന്റെ പ്രസംഗം കേട്ട് കൈയടിക്കുന്നതെന്നും, സുധാകരൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാമെന്നും ശ്യാംജി ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിക്കുന്ന സുധാകരൻ ഈ സാമ്പത്തിക ആരോപണങ്ങൾക്ക് മറുപടി പറയാൻ തയ്യാറാകണമെന്നും ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും ജി. സുധാകരനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ട് ഒരുപോലെ വാങ്ങിയാണ് സുധാകരൻ തിരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് നാസർ ആരോപിച്ചു. സുധാകരന്റെ സാന്നിധ്യത്തിലാണ് കോൺഗ്രസുകാർ സിപിഎം പ്രവർത്തകരെ തല്ലിച്ചതച്ചതെന്നും ഇതിനെതിരെ പാർട്ടി ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ വാക്ക് കേട്ട് സിപിഎം പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്ന പോലീസുകാർക്കെതിരെയും നാസർ ഭീഷണി മുഴക്കി. “പൊലീസുകാർ മര്യാദയ്ക്ക് നിന്നോണം. എം.എൽ.എ പറഞ്ഞാൽ ഉടൻ കള്ളക്കേസ് എടുക്കാമോ? കള്ളക്കേസ് എടുത്ത പോലീസുകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാർട്ടിക്ക് നന്നായി അറിയാം,” നാസർ മുന്നറിയിപ്പ് നൽകി.
പാർട്ടി നേതൃത്വത്തിന് സുധാകരനോട് ക്ഷമിക്കുന്നതിന് കൃത്യമായ പരിധിയുണ്ടെന്നും, ഇത് ലംഘിച്ചാൽ ജനങ്ങൾ തന്നെ സുധാകരനെ തെരുവിൽ കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ പാർട്ടിക്കുള്ളിൽ ജി. സുധാകരനും ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോര് പാർട്ടിയുടെ നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. പാർട്ടി അച്ചടക്ക ലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാറുള്ള സിപിഎം, ഒരു മുതിർന്ന നേതാവിനെതിരെ സ്വന്തം ഏരിയ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും ഉപയോഗിച്ച് പരസ്യമായി തെരുവിൽ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.












