കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലുള്ള ബരുയിപൂരിൽ 11 വയസ്സുകാരിയായ പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, ജനക്കൂട്ടം അടിച്ചുകൊന്ന നിരപരാധിയായ യുവാവിന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായവും ജോലിയും കൈമാറി മുഖ്യമന്ത്രി സുവേന്ദു അധികാരി. സംശയത്തിന്റെ പേരിൽ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്ന ഇന്ദ്രജിത് മണ്ഡൽ എന്ന 26-കാരൻ നിരപരാധിയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് 25 ലക്ഷം രൂപയുടെ ചെക്കും ജ്യേഷ്ഠൻ ബാപി മണ്ഡലിന് ബരുയിപൂർ പോലീസ് ഡിസ്ട്രിക്റ്റിൽ സിവിക് വോളന്റിയർ തസ്തികയിലേക്കുള്ള നിയമന ഉത്തരവും നേരിട്ടെത്തി കൈമാറുകയായിരുന്നു. ക്രൂരമായ പീഡനത്തിന് ഇരയായി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ വീട്ടിലും സുവേന്ദു അധികാരി സന്ദർശനം നടത്തുകയും പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും പ്രദേശത്ത് പുതിയ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുമെന്നും ഉറപ്പ് നൽകി.
കേസിൽ പ്രതികളായ നാല് പേരെ പോലീസ് ഇതിനകം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അതിൽ പ്രഭാഷ് മണ്ഡൽ എന്ന പ്രതി തെളിവെടുപ്പിനിടെ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ക്രമസമാധാന പാലനത്തിലും ദുരന്തബാധിതർക്ക് അടിയന്തിര നീതി ഉറപ്പാക്കുന്നതിലും ബംഗാൾ സർക്കാർ കാണിച്ച ഈ മാതൃകാപരമായ വേഗത രാജമാകെ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. അന്വേഷണത്തിൽ ഒരു ശതമാനം പോലും വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗാൾ സർക്കാർ, ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ച രാഷ്ട്രീയ ഗൂഢാലോചനക്കാരെയും കംപ്യൂട്ടർ രേഖകൾ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി വരും ദിവസങ്ങളിൽ കടുത്ത നിയമനടപടികൾക്ക് വിധേയമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിലേറി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ ക്രമസമാധാന നിലയിലും സ്ത്രീസുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടുകളുമായാണ് സുവേന്ദു അധികാരി മുന്നോട്ട് പോവുന്നത്.








