വെല്ലിങ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലാൻഡ് സന്ദർശനത്തിനിടയിൽ ഇൻഡോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ അതീവ പ്രാധാന്യമുള്ള പ്രതിരോധ-സമുദ്ര സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ചു. നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിൽ നടത്തുന്ന ഈ ചരിത്ര സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഔദ്യോഗികമായി ‘തന്ത്രപ്രധാന പങ്കാളിത്തം’ (Strategic Partnership) എന്ന ഉയർന്ന തലത്തിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും സംയുക്തമായി തീരുമാനിച്ചു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായി സമുദ്ര സുരക്ഷ, ഹൈഡ്രോഗ്രഫി, പരസ്പര സൈനിക ലോജിസ്റ്റിക്സ് പിന്തുണ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് നിർണായക പ്രതിരോധ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും, ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര സമുദ്ര നിയമവ്യവസ്ഥ നിലനിർത്താനും രണ്ട് പ്രമുഖ മാരിടൈം രാഷ്ട്രങ്ങൾ എന്ന നിലയിൽ തങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പുതിയ സമുദ്ര സുരക്ഷാ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയും ന്യൂസിലാൻഡ് പ്രതിരോധ സേനയും തമ്മിൽ സമുദ്ര മേഖലയിലെ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും സംയുക്ത സൈനിക നീക്കങ്ങൾക്കുമായി ഒരു മാരിടൈം കോർപ്പറേഷൻ അറേഞ്ച്‌മെന്റ് നിലവിൽ വന്നു. കൂടാതെ, ഇരുസേനകൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി പരസ്പരം താവളങ്ങളും ഇന്ധന-ഭക്ഷണ സൗകര്യങ്ങളും ഉപയോഗിക്കാൻ അനുമതി നൽകുന്ന പരസ്പര ലോജിസ്റ്റിക്സ് സപ്പോർട്ട് കരാറിലും, കപ്പൽ ചാലുകളുടെ സുരക്ഷയ്ക്കായുള്ള ഹൈഡ്രോഗ്രഫി വിവരങ്ങൾ പങ്കുവെക്കാനുള്ള പ്രത്യേക ഉടമ്പടിയിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. സമുദ്ര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ ഇനിമുതൽ വർഷം തോറും ‘മാരിടൈം സെക്യൂരിറ്റി ഡയലോഗ്’ സംഘടിപ്പിക്കാനും ഉഭയകക്ഷി നാവികസേനാ അഭ്യാസങ്ങൾ ആരംഭിക്കാനും തീരുമാനമായി. ഇന്ത്യയുടെ നേതൃത്വത്തിലുള്ള ‘ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്’ (IPOI) പദ്ധതിയിലെ സമുദ്ര സുരക്ഷാ മേഖലയുടെ പ്രധാന പങ്കാളിയായി ന്യൂസിലാൻഡ് ചേരുമെന്നും, ഇതുവഴി അന്താരാഷ്ട്ര കടലിലെ നിയമവിരുദ്ധവും നിരീക്ഷണങ്ങളില്ലാത്തതുമായ മത്സ്യബന്ധനങ്ങൾ തടയാൻ സംയുക്തമായി പ്രവർത്തിക്കുമെന്നും പ്രഖ്യാപനമുണ്ടായി.
പ്രതിരോധ മേഖലയ്ക്ക് പുറമേ, ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർണ്ണമായി നടപ്പിലാക്കാനും ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന നാല് വർഷത്തേക്കുള്ള ‘റോഡ്മാപ്പ് 2030’ ഔദ്യോഗികമായി അംഗീകരിക്കാനും ഉച്ചകോടിയിൽ ധാരണയായി. ഇതനുസരിച്ച് 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 35,000 കോടി രൂപയായി (7 ബില്യൺ ന്യൂസിലാൻഡ് ഡോളർ) ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു പുതിയ ജോയിന്റ് വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാനും, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കാനും ഇരുരാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ വ്യവസ്ഥയുണ്ടാക്കി. ആഗോളതലത്തിൽ ചൈന ഉയർത്തുന്ന സൈനിക വെല്ലുവിളികളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും നിലനിൽക്കുന്ന ഈ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും ന്യൂസിലാൻഡും കൈകോർക്കുന്നത് ആഗോള പ്രതിരോധ രംഗത്ത് വലിയൊരു തന്ത്രപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.








