സുരക്ഷാ കാരണങ്ങളും റൺവേ വികസനവും മുൻനിർത്തി കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള ‘ബൻക്ര മസ്ജിദ്’ വിമാനത്താവള പരിസരത്ത് നിന്ന് പുറത്തേക്ക് മാറ്റാൻ പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ തീരുമാനിച്ചു. വിമാനത്താവളത്തിന്റെ രണ്ടാമത്തെ റൺവേയിൽ നിന്നും വെറും 165 മീറ്റർ മാത്രം അകലെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
വിമാനത്താവളം നിർമ്മിക്കുന്നതിനും മുൻപ്, ഏകദേശം 130 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ മസ്ജിദ് എന്നാണ് കണക്കാക്കപ്പെടുന്നത്. പള്ളിയുടെ നിലവിലെ സ്ഥാനം കാരണം റൺവേ വികസിപ്പിക്കാനോ ശീതകാലത്തെ കനത്ത മൂടൽമഞ്ഞിൽ വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുന്ന അത്യാധുനിക ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ILS) സ്ഥാപിക്കാനോ സാധിക്കുന്നില്ലെന്ന് വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും വർഷങ്ങളായി ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ പള്ളി മാറ്റാനുള്ള നിർണായക തീരുമാനത്തിലേക്ക് എത്തിയത്. ശനിയാഴ്ച മുതൽ പള്ളിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം അധികൃതർ തടഞ്ഞിട്ടുണ്ട്.
നിലവിൽ സി.ഐ.എസ്.എഫിന്റെ (CISF) കർശനമായ സുരക്ഷാ വലയത്തിലുള്ള എയർസൈഡ് സോണിലാണ് ഈ പള്ളി വരുന്നത്. ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നവരെ കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് പ്രത്യേക എയർപോർട്ട് ഷട്ടിൽ സർവീസുകളിൽ അകത്തേക്ക് കൊണ്ടുപോയിരുന്നത്. കൊൽക്കത്ത വിമാനത്താവളത്തിലെ രണ്ട് റൺവേകളുടെയും പൂർണ്ണമായ പ്രവർത്തനത്തെ ഈ പള്ളിയുടെ സാന്നിധ്യം ബാധിക്കുന്നുണ്ടെന്ന് പ്രാദേശിക ബിജെപി എം.എൽ.എ സൗരവ് സിക്ദർ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളവും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിലേക്ക് തന്ത്രപ്രധാനവുമായ ഈ എയർപോർട്ടിൽ പള്ളി കാരണം വിമാന സർവീസുകൾ തടസ്സപ്പെടുകയും വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് വഴി വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് പ്രദേശവാസികൾക്ക് നഷ്ടപ്പെടുന്നത്.
ഇതിനെല്ലാപ്പുറമെ വിമാനത്താവളത്തിന്റെ അതീവ സുരക്ഷാ മേഖലയായ ‘ലെവൽ 3’ ലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത് എന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണെന്നും എം.എൽ.എ ചൂണ്ടിക്കാണിച്ചു. സാധാരണക്കാർ വിമാനത്താവളത്തിനുള്ളിൽ കയറാൻ ബയോമെട്രിക് പാസുകൾ ഉൾപ്പെടെ ആവശ്യമുള്ളപ്പോൾ, ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നവർക്ക് പശ്ചാത്തല പരിശോധനകൾ പോലും കൃത്യമായി നടക്കാറില്ല. വെറും തിരിച്ചറിയൽ രേഖകൾ മാത്രം കാണിച്ച് ഇത്തരമൊരു അതീവ സുരക്ഷാ മേഖലയിലേക്ക് ആളുകൾ പ്രവേശിക്കുന്നത് വിമാനത്താവളത്തിന്റെ സുരക്ഷയെ ബാധിക്കും. വിമാനത്താവളം വഴി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖരും ലക്ഷക്കണക്കിന് യാത്രക്കാരും ദിവസേന കടന്നുപോകുന്നതിനാൽ സുരക്ഷാ വീഴ്ചയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് വിമാനത്താവള വികസനത്തിന് തുടക്കം മുതൽ പിന്തുണ നൽകിയ മുഖ്യമന്ത്രി സുവേന്ദു അധികാരി പള്ളി മാറ്റാൻ നിർദ്ദേശം നൽകിയത്. പള്ളി കമ്മിറ്റി പ്രതിനിധികളുമായും വിവിധ മുസ്ലിം സംഘടനകളുമായും എയർപോർട്ട് അതോറിറ്റി ചർച്ചകൾ നടത്തിക്കഴിഞ്ഞു. വിമാനത്താവളത്തിന് പുറത്ത് ഇതിലും വലിയതും ആധുനികവുമായ പുതിയൊരു പള്ളി നിർമ്മിച്ച് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.










