സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ ഒരേ റാങ്കിന് മേൽ രണ്ട് പേർ അവകാശവാദമുന്നയിച്ച സംഭവത്തിൽ വിശദീകരണവുമായി യുപിഎസ്‌സി (UPSC). 2025-ലെ പരീക്ഷാ ഫലത്തിൽ 301-ാം റാങ്ക് നേടിയത് ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിനി ആകാൻക്ഷ സിംഗാണെന്ന് കമ്മീഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബീഹാറിലെ ഭോജ്പൂർ സ്വദേശിനി ആകാൻക്ഷ സിംഗ് ഇതേ റാങ്കിന് മേൽ ഉന്നയിച്ച അവകാശവാദം വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞു. മാദ്ധ്യമങ്ങൾ രണ്ട് ആകാൻക്ഷമാരുടെ വാർത്തകൾ റിപ്പോർട്ട് ചെയ്തതോടെ ഉണ്ടായ ആശയക്കുഴപ്പത്തിന് ഇതോടെ വിരാമമായിരിക്കുകയാണ്.
മാർച്ച് 6-ന് ഫലം വന്നതിന് പിന്നാലെ ബീഹാറിലെ ഭോജ്പൂരിൽ നിന്നുള്ള ആകാൻക്ഷ സിംഗ് താനാണ് 301-ാം റാങ്ക് നേടിയതെന്ന് അവകാശപ്പെട്ട് മാദ്ധ്യമങ്ങൾ അഭിമുഖം നൽകിയിരുന്നു. ബീഹാറിലെ രൺവീർ സേനാ തലവനായിരുന്ന ബ്രഹ്മേശ്വർ മുഖ്യയുടെ കൊച്ചുമകൾ എന്ന നിലയിൽ ഈ വാർത്ത വലിയ തോതിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ പട്ന എയിംസിലെ (AIIMS) ഗൈനക്കോളജിസ്റ്റായ ഗാസിപൂർ സ്വദേശിനി ആകാൻക്ഷ സിംഗ് തന്റെ അഡ്മിറ്റ് കാർഡും ഇന്റർവ്യൂ രേഖകളും സഹിതം രംഗത്തെത്തിയതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. തന്റെ റോൾ നമ്പർ (0856794) സഹിതം തെളിവുകൾ നിരത്തിയ ഡോക്ടർ, ക്യുആർ കോഡ് സ്കാൻ ചെയ്താൽ ആർക്കും സത്യാവസ്ഥ മനസ്സിലാക്കാമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
യുപിഎസ്‌സി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിജയിച്ച ഉദ്യോഗാർത്ഥിയുടെ പൂർണ്ണവിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഗാസിപൂരിലെ അഭയ്പൂർ ഗ്രാമവാസിയായ രഞ്ജിത് സിംഗിന്റെയും നീലം സിംഗിന്റെയും മകളാണ് യഥാർത്ഥ വിജയി. പ്രാഥമിക പരീക്ഷ മുതൽ ഇന്റർവ്യൂ വരെ ഒരേ റോൾ നമ്പറിൽ പങ്കെടുത്തതിന്റെ രേഖകൾ ഹാജരാക്കാൻ ഗാസിപൂർ സ്വദേശിനിക്ക് സാധിച്ചപ്പോൾ, ഭോജ്പൂർ സ്വദേശിനിക്ക് തന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല. യുപിഎസ്‌സി പരീക്ഷാ ഫലങ്ങളിൽ പലപ്പോഴും സമാനമായ പേരുകൾ വരുന്നത് ഇത്തരത്തിലുള്ള വലിയ തെറ്റിദ്ധാരണകൾക്കും വ്യാജ അവകാശവാദങ്ങൾക്കും ഇടയാക്കാറുണ്ട്. മുമ്പും സമാനമായ കേസുകൾ ഉണ്ടായ പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾ റോൾ നമ്പർ പരിശോധിക്കണമെന്ന് കമ്മീഷൻ ആവർത്തിച്ചു.









