ന്യൂഡൽഹി : രണ്ട് പ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പദ്ധതിയുടെ സാമ്പത്തിക വിഹിതവും വർദ്ധിപ്പിക്കും. കൂടാതെ കണക്റ്റിവിറ്റി, ടൂറിസം, വ്യാപാരം എന്നിവ വർദ്ധിപ്പിക്കുന്നതിനായി തമിഴ്‌നാട്ടിലെ മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കകാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
തമിഴ്നാട്ടിലെ ഏറ്റവും പഴക്കം ചെന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് മധുര വിമാനത്താവളം. ഇത് തെക്കൻ തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു പ്രധാന വ്യോമമാർഗമാണ്. മധുര ഒരു പ്രധാന മത-സാംസ്കാരിക കേന്ദ്രമായതിനാൽ വിനോദസഞ്ചാരവും തീർത്ഥാടന യാത്രയും വർദ്ധിപ്പിക്കാൻ മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റുന്നതിലൂടെ സാധിക്കും.
കൂടുതൽ അന്താരാഷ്ട്ര തീർത്ഥാടകരെയും ബിസിനസ്സ് യാത്രക്കാരെയും ആകർഷിക്കാൻ ഈ നീക്കം സഹായിക്കുമെന്നും, മേഖലയിലെ വ്യാപാര, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. വർദ്ധിപ്പിച്ച സാമ്പത്തിക വിഹിതത്തോടെ ജൽ ജീവൻ മിഷൻ 2028 ഡിസംബർ വരെ നീട്ടുന്നതിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.








