ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഭാരതത്തിന് കരുത്തായി രാജ്യത്തെ റെക്കോർഡ് കൽക്കരി ശേഖരം. ചില മേഖലകളിൽ അനുഭവപ്പെടുന്ന ഊർജ്ജക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ സമഗ്രമായ കർമ്മപദ്ധതി ആവിഷ്കരിച്ചു. രാജ്യത്തുടനീളം റെക്കോർഡ് അളവിൽ കൽക്കരി ലഭ്യതയുണ്ടെന്നും ഇത് തന്ത്രപ്രധാനമായ മേഖലകൾക്ക് അടിയന്തരമായി വിതരണം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 21 കോടി ടൺ കൽക്കരി ശേഖരമാണ് നിലവിൽ ഇന്ത്യയിലുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കൈവരിക്കുന്ന ഏറ്റവും ഉയർന്ന കൽക്കരി ശേഖരമാണിതെന്ന് ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വിതരണശൃംഖലയിലെ വിവിധ കേന്ദ്രങ്ങളിലായി ഇത്രയധികം ശേഖരം ലഭ്യമായത് ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായകമാകും. പശ്ചിമേഷ്യൻ സംഘർഷം കാരണം ഇന്ധന ഇറക്കുമതിയിൽ ലോകരാജ്യങ്ങൾ ആശങ്കപ്പെടുമ്പോൾ, സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് രാജ്യത്തെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം ദേശീയതലത്തിൽ വലിയ ശ്രദ്ധനേടുകയാണ്. വൈദ്യുതി നിലയങ്ങളിലേക്ക് തടസ്സമില്ലാതെ കൽക്കരി എത്തിക്കാൻ റെയിൽവേയും കൽക്കരി മന്ത്രാലയവും സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്.
ആത്മനിർഭർ ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായിട്ടാണ് ഈ നേട്ടത്തെ പ്രതിരോധ-സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാൻ ഈ റെക്കോർഡ് ശേഖരം സഹായിക്കും. ശത്രുരാജ്യങ്ങൾ ഭാരതത്തെ സാമ്പത്തികമായി തളർത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഊർജ്ജ മേഖലയിലെ ഈ സ്വയംപര്യാപ്തത രാജ്യത്തിന് വലിയ മുതൽക്കൂട്ടാണ്.









