ടെഹ്റാൻ : ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ. ഇറാനിയൻ പ്രതിഷേധക്കാർ ടെഹ്‌റാന്റെ ശത്രുക്കളെ പിന്തുണച്ചാൽ അവരെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാൻ പോലീസ് സേനയുടെ മേധാവി ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി ആരെങ്കിലും മുന്നോട്ട് വന്നാൽ, ഞങ്ങൾ അവരെ ഇനി വെറും പ്രതിഷേധക്കാരായി കാണില്ല, മറിച്ച് ഒരു ശത്രുവായി കാണും എന്ന് ദേശീയ പോലീസ് മേധാവി അഹമ്മദ്-റേസ റദാൻ ഭീഷണി മുഴക്കി.
” ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർത്തിയാൽ ഒരു ശത്രുവിനോട് ചെയ്യുന്നതുപോലെ നമ്മൾ അവരോടും ചെയ്യും. ശത്രുക്കളോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെ നമ്മൾ അവരോടും പെരുമാറും. നമ്മുടെ എല്ലാ സേനകളും സജ്ജരാണ്, കൈകൾ കാഞ്ചിയിൽ പിടിച്ച്, വിപ്ലവത്തെ പ്രതിരോധിക്കാൻ അവർ സജ്ജരാണ്,” എന്നും അഹമ്മദ്-റേസ റദാൻ വ്യക്തമാക്കി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ജനുവരിയിൽ സർക്കാർ ക്രൂരമായി അടിച്ചമർത്തിയിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) റിപ്പോർട്ട് പ്രകാരം 7,000-ത്തിലധികം ഇറാനിയൻ പൗരന്മാരാണ് പ്രതിഷേധത്തിനെതിരെ ഭരണകൂടം നടത്തിയ പോലീസ് നടപടിയിൽ കൊല്ലപ്പെട്ടത്.








