റായ്പുർ : രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരായ ദൗത്യത്തിനിടയിൽ ബസ്തറിൽ നിന്നും ഒരു വമ്പൻ കണ്ടെത്തലാണ് സുരക്ഷാസേന നടത്തിയിട്ടുള്ളത്. ഛത്തീസ്ഗഡിലെ തെക്കൻ ബസ്തറിന് കീഴിലുള്ള ബിജാപൂർ ജില്ലയിലെ ഒരു വനത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഏകദേശം 5.33 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളാണ് ആകെ കണ്ടെടുത്തിട്ടുള്ളത്. മേഖലയിൽ ഇന്ന് 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയിരുന്നു. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി നദിക്കടുത്തുള്ള വനത്തിൽ സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒരു ഉപേക്ഷിക്കപ്പെട്ട കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ആയുധങ്ങളും കണ്ടെത്തിയത്.
ഒരു നക്സൽ കേന്ദ്രത്തിൽ നിന്ന് ഇത്രയും വലിയ അളവിൽ പണവും സ്വർണ്ണവും കണ്ടെടുത്തത് നക്സൽ വിരുദ്ധ ചരിത്രത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു സംഭവമാണെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പി സുന്ദർരാജ് വ്യക്തമാക്കി. കീഴടങ്ങിയ ചില കമ്മ്യൂണിസ്റ്റ് ഭീകരർ നൽകിയ സുപ്രധാന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ഈ മേഖലയിൽ തിരച്ചിൽ നടത്തിയത്. ബസ്തർ ഡിവിഷനു കീഴിലുള്ള ആറ് ജില്ലകളിലെ വനങ്ങളിൽ സുരക്ഷാ സേന കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കുകയും 101 ഓട്ടോമാറ്റിക്, അത്യാധുനിക ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു.








