ആഗോളതലത്തിൽ യുദ്ധഭീതിയും ഇന്ധന പ്രതിസന്ധിയും രൂക്ഷമാകുമ്പോഴും ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, എൽപിജി എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ വ്യക്തമാക്കി. ഇന്ധന ലഭ്യത സുസ്ഥിരമാണെന്നും വിതരണ ശൃംഖലകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മറയാക്കി രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന് വ്യാജപ്രചാരണം നടത്തുന്നവർക്കുള്ള ശക്തമായ മറുപടിയാണ് മന്ത്രി നൽകിയത്. ഭാരതത്തിന്റെ തന്ത്രപ്രധാനമായ കരുതലുകൾ ശക്തമാണെന്നും ഏത് പ്രതിസന്ധിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.
ലോകത്തെ പല വൻശക്തികളും ഇന്ധന വിലവർദ്ധനവിലും ക്ഷാമത്തിലും പകച്ചുനിൽക്കുമ്പോൾ, നരേന്ദ്ര മോദി സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളാണ് ഭാരതത്തെ സുരക്ഷിതമായി നിർത്തുന്നതെന്ന് ദേശീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം കത്തുന്ന ഹോർമുസ് കടലിടുക്ക് വഴി പോലും സാഹസികമായി എണ്ണക്കപ്പലുകൾ എത്തിച്ച് രാജ്യം തന്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും തന്ത്രപരമായ നീക്കങ്ങളിലൂടെ ഇന്ധനം ഉറപ്പാക്കിയ വിദേശകാര്യ-പെട്രോളിയം മന്ത്രാലയങ്ങളുടെ ഏകോപനം അഭിനന്ദനാർഹമാണ്. രാജ്യത്തിനുള്ളിൽ പരിഭ്രാന്തി പടർത്താൻ ശ്രമിക്കുന്ന ചില കേന്ദ്രങ്ങളുടെ നീക്കങ്ങൾ വിജയിക്കില്ലെന്നും, ജനങ്ങൾക്ക് ആവശ്യമുള്ള ഇന്ധനം എല്ലാ പമ്പുകളിലും തടസ്സമില്ലാതെ ലഭിക്കുമെന്നും മന്ത്രി ഹർദീപ് സിംഗ് പുരി ആവർത്തിച്ചു.
ഇന്ധന ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ, ബദൽ സംവിധാനങ്ങളും ആഭ്യന്തര ഉൽപ്പാദനവും വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഊർജ്ജ സ്വയംപര്യാപ്തതയിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം തടസ്സപ്പെടുത്താൻ ഒരു ആഗോള പ്രതിസന്ധിക്കും കഴിയില്ലെന്ന ആത്മവിശ്വാസമാണ് പാർലമെന്റിൽ ഉയർന്നു കേട്ടത്. ഇന്ധന വില നിയന്ത്രിക്കാനും ജനങ്ങൾക്ക് ഭാരമില്ലാതെ വിതരണം ചെയ്യാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമായതോടെ വിപണിയിലെ ആശങ്കകൾക്കും അറുതിയായി.











