ലോകകപ്പ് വിജയത്തിന്റെ ആവേശം തുടരുന്നതിനിടെ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ നിയമക്കുരുക്കിലേക്ക്. ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് താരത്തിനെതിരെ പൂനെ പോലീസിൽ പരാതി ലഭിച്ചിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വിജയാഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് ആരോപിച്ച് അഭിഭാഷകനായ വാജിദ് ഖാനാണ് പൂനെ ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഞായറാഴ്ച നടന്ന ഫൈനലിന് ശേഷം മൈതാനത്ത് വെച്ച് പാണ്ഡ്യ ദേശീയ പതാക ശരീരത്തിൽ പുതയ്ക്കുകയും അശ്ലീലമായ രീതിയിൽ പെരുമാറുകയും ചെയ്തു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഈ പ്രവൃത്തി ദേശീയ പതാകയോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്നതും നിയമപ്രകാരം കുറ്റകരവുമാണെന്നും, പാണ്ഡ്യക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വിവാദങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും തന്റെ പ്രകടനത്തിലും ടീമിന്റെ വിജയത്തിലും അതീവ സന്തുഷ്ടനാണ് പാണ്ഡ്യ. തുടർച്ചയായ രണ്ടാം ലോകകിരീടം തനിക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്ന് താരം പറഞ്ഞു. ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന ഹാർദിക് 9 വിക്കറ്റുകൾ വീഴ്ത്തി. നമീബിയയ്‌ക്കെതിരായ 28 പന്തിൽ 52 റൺസ് ഉൾപ്പെടെ രണ്ട് നിർണ്ണായക അർദ്ധസെഞ്ച്വറികളും താരം നേടി.
2024-ലെ ലോകകപ്പിന് മുൻപ് വ്യക്തിപരമായ ജീവിതത്തിലും കരിയറിലും താൻ നേരിട്ട വെല്ലുവിളികൾ വലുതായിരുന്നുവെന്ന് പാണ്ഡ്യ ഓർമ്മിച്ചു. അന്ന് നടത്തിയ തിരിച്ചുവരവ് ഇന്ത്യയുടെ 17 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സഹായിച്ചുവെന്നും ഈ വിജയം അതിന്റെ തുടർച്ച മാത്രമാണെന്നും താരം കൂട്ടിച്ചേർത്തു. ഐസിസിയുടെ ലോകകപ്പ് ഇലവനിലും പാണ്ഡ്യ ഇടംപിടിച്ചിട്ടുണ്ട്.
ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തിയതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ മൂന്ന് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീമായും കിരീടം വിജയകരമായി പ്രതിരോധിക്കുന്ന ആദ്യ ടീമായും ഇന്ത്യ മാറി. രാജ്യത്തിനായി കൂടുതൽ ട്രോഫികൾ നേടുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്ന് പാണ്ഡ്യ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.












