ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥൻ നടത്തിയ വംശീയ അധിക്ഷേപത്തിനും പരിഹാസത്തിനുമെതിരെ നിയമപോരാട്ടം നടത്തിയ യുവതിക്ക് ചരിത്രവിജയം. തന്നെ നിരന്തരം ‘പൊട്ടറ്റോ’ (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് അപമാനിച്ച ബോസ് 29 ലക്ഷം രൂപ (23,526 പൗണ്ട്) നഷ്ടപരിഹാരം നൽകാനാണ് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണൽ വിധിച്ചത്. ബ്രിട്ടനിലെ ലീഡ്‌സിലുള്ള ഒരു സിവിൽ എഞ്ചിനീയറിംഗ് കമ്പനിയിൽ ബുക്ക് കീപ്പറായി ജോലി ചെയ്തിരുന്ന ബെർണാഡെറ്റ് ഹെയ്‌സ് എന്ന ഐറിഷ് വനിതയ്ക്കാണ് നീതി ലഭിച്ചത്. തൊഴിലുടമയായ മിക്ക് ആറ്റ്കിൻസ് തന്നെ വംശീയമായി പീഡിപ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തുവെന്ന ബെർണാഡെറ്റിന്റെ പരാതി കോടതി ശരിവെക്കുകയായിരുന്നു.
തന്റെ ഐറിഷ് പാരമ്പര്യത്തെ പരിഹസിക്കാനാണ് മിക്ക് ആറ്റ്കിൻസ് ‘പൊട്ടറ്റോ’ എന്ന വാക്ക് ഉപയോഗിച്ചതെന്ന് ബെർണാഡെറ്റ് കോടതിയിൽ പറഞ്ഞു. ദേഷ്യം വരുമ്പോഴെല്ലാം ഇയാൾ തന്നെ ‘പൊട്ടറ്റോ’ എന്ന് വിളിക്കുമായിരുന്നു. ഇതിനുപുറമെ ഐറിഷ് വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന “പാഡി”, “സ്റ്റുപ്പിഡ് പാഡി”, “പി*കീ” തുടങ്ങിയ പദങ്ങളും ഇയാൾ പ്രയോഗിച്ചിരുന്നു. മേലുദ്യോഗസ്ഥന്റെ പെരുമാറ്റം തികച്ചും ശത്രുതാപരമായിരുന്നുവെന്നും ഏതൊരു വ്യക്തിക്കും ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്നും ട്രൈബ്യൂണൽ വിധിന്യായത്തിൽ വ്യക്തമാക്കി. ആറ് മാസത്തോളം നീണ്ടുനിന്ന ഈ അധിക്ഷേപം ബെർണാഡെറ്റിന്റെ മാനസികാരോഗ്യത്തെ തകർത്തതായും കോടതി കണ്ടെത്തി.
ഓരോ തവണ അധിക്ഷേപിക്കപ്പെടുമ്പോഴും ആയിരം വെട്ടുകൾ ഏൽക്കുന്നതിന് തുല്യമായ വേദനയാണ് താൻ അനുഭവിച്ചതെന്ന് ബെർണാഡെറ്റ് കോടതിയിൽ വികാരാധീനയായി പറഞ്ഞു. “ആറ് മാസക്കാലം ഓഫീസിൽ ഇരിക്കുമ്പോൾ എനിക്ക് മാനസികമായും ശാരീരികമായും സ്വസ്ഥതയുണ്ടായിരുന്നില്ല. എന്റെ ആത്മാഭിമാനം പൂർണ്ണമായും തകർന്നു. മിക്ക് ആറ്റ്കിൻസ് ഭയപ്പെടുത്തുന്ന സ്വഭാവക്കാരനായതിനാൽ അയാളെ എതിർക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജോലി ഉപേക്ഷിക്കാനും കഴിയുമായിരുന്നില്ല. ആ ദുരിതത്തിൽ ഞാൻ കുടുങ്ങിപ്പോയതുപോലെ തോന്നി” – ബെർണാഡെറ്റ് ട്രൈബ്യൂണലിനോട് വെളിപ്പെടുത്തി. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് വെറും തമാശയല്ലെന്നും അത് വംശീയമായ കടന്നാക്രമണമാണെന്നും നിരീക്ഷിച്ച കോടതി, തുക ഉടനടി കൈമാറാൻ ഉത്തരവിട്ടു.












