ന്യൂഡൽഹി : ഡൽഹിയിലെ പെട്രോൾ പമ്പുകളിലും സർവീസ് സ്റ്റേഷനുകളിലും സന്ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ. E20 ഇന്ധനവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികൾ കേൾക്കാനായാണ് കെജ്രിവാളിന്റെ ഈ സന്ദർശനം എന്നാണ് ആം ആദ്മി പാർട്ടി വിശദീകരിക്കുന്നത്. അതേസമയം, അരവിന്ദ് കെജ്രിവാൾ നടത്തിയ ഈ ജനസമ്പർക്ക പരിപാടി കേവലം രാഷ്ട്രീയ നാടകവും ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്താനുള്ള നീക്കവുമാണെന്ന് കടുത്ത വിമർശനം ഉയർന്നുകഴിഞ്ഞു. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ കാരണം വാഹനങ്ങളുടെ മൈലേജ് കുറയുന്നുണ്ടെന്നും എഞ്ചിൻ തകരാറിലാകുന്നുണ്ടെന്നും കാണിച്ച് ആം ആദ്മി പാർട്ടി നേതാവ് നടത്തിയ പമ്പ് സന്ദർശനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള വിലകുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാതെ, കേന്ദ്ര സർക്കാരിന്റെ ഇന്ധന നയം പൂർണ്ണമായും അസത്യമാണെന്ന് വരുത്തിത്തീർക്കാനാണ് പമ്പിലെ ജീവനക്കാരോടും ഏതാനും ഉപഭോക്താക്കളോടും സംസാരിച്ച് കെജ്രിവാൾ ശ്രമിച്ചത്. എന്നാൽ കോടിക്കണക്കിന് വാഹനങ്ങൾ യാതൊരു തടസ്സവുമില്ലാതെ രാജ്യത്ത് ഇ20 ഇന്ധനം ഉപയോഗിച്ച് ഓടുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ ചില നിക്ഷിപ്ത താല്പര്യക്കാർ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെ ഏറ്റുപിടിച്ചാണ് കെജ്രിവാൾ ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
വാഹനം നിർമ്മിക്കുന്ന കമ്പനികളും ഗവേഷണ ഏജൻസിയായ എആർഎഐയും വർഷങ്ങളോളം കൃത്യമായ പരിശോധനകൾ നടത്തി സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിയതാണ് ഈ ഇന്ധനമെന്നിരിക്കെ, ഓട്ടോമൊബൈൽ കമ്പനികൾ കള്ളം പറയുകയാണെന്ന് ആരോപിച്ച് കമ്പനികൾക്ക് കത്തയച്ച കെജ്രിവാളിന്റെ നടപടി തികച്ചും അപക്വമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാനും, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും, ഒപ്പം ഇന്ത്യൻ കർഷകർക്ക് വലിയ സാമ്പത്തിക സഹായം നൽകാനും ലക്ഷ്യമിട്ടുള്ളതാണ് ഈ എഥനോൾ മിശ്രിത പദ്ധതി. എന്നാൽ ഈ വികസന പദ്ധതിയെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ ഇന്ധന വിപ്ലവത്തിനെതിരെ കലാപമുണ്ടാക്കാനുമാണ് കെജ്രിവാൾ 30 കോടി വാഹനങ്ങൾ അപകടത്തിലാണെന്ന തരത്തിൽ തെറ്റായ കണക്കുകൾ നിരത്തി ഭീതി പടർത്തുന്നത്.
കേന്ദ്ര സർക്കാർ കൃത്യമായ ഘട്ടങ്ങളിലൂടെയും സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാം രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്. ഉപഭോക്താക്കൾക്കോ വാഹന നിർമ്മാതാക്കൾക്കോ ഇതിൽ യാതൊരു പരാതിയും ഇല്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയ സാഹചര്യത്തിലും, വഴിയിൽ പോകുന്ന വാഹനങ്ങളുടെ എഞ്ചിൻ ബോണറ്റ് തുറന്ന് പരിശോധിച്ച് താൻ വലിയൊരു മെക്കാനിക്കാണെന്ന് വരുത്തിത്തീർക്കാനുള്ള കെജ്രിവാളിന്റെ ശ്രമം വലിയ പരിഹാസങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെയും കർഷക ക്ഷേമത്തെയും ലക്ഷ്യം വെച്ചുള്ള നയങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്ന കെജ്രിവാളിന്റെ ഇത്തരം വിനാശകരമായ രാഷ്ട്രീയ ശൈലി ജനങ്ങൾ തിരിച്ചറിയുമെന്നും, അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിച്ച് രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്താനുള്ള ആം ആദ്മി പാർട്ടിയുടെ നീക്കം പരാജയപ്പെടുമെന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.








