കാബൂൾ : അഫ്ഗാനിസ്ഥാനുള്ളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്താൻ. കാബൂൾ, കാണ്ഡഹാർ, പക്തിയ, പക്തിക എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ ബോംബ് ആക്രമണങ്ങൾ നടന്നത്. ആക്രമണങ്ങളെ താലിബാൻ സർക്കാർ ആപലപിച്ചു. റെസിഡൻഷ്യൽ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടന്നതായും ഇത് സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കിയതായും അഫ്ഗാനിസ്ഥാൻ വ്യക്തമാക്കി. ഈ ആക്രമണങ്ങൾക്ക് പാകിസ്താന് മറുപടി നൽകുമെന്നും താലിബാൻ ഭരണകൂടം അറിയിച്ചു.
2025 ഒക്ടോബറിൽ ആരംഭിച്ച അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകൾക്ക് പിന്നാലെ ഇരു രാജ്യങ്ങളും ഒരു താൽക്കാലിക വെടി നിർത്തൽ കരാറിൽ എത്തിയിരുന്നു. എന്നാൽ പുതിയ വ്യോമാക്രമണത്തോടെ പാകിസ്താൻ ഈ കരാർ ലംഘിച്ചിരിക്കുകയാണ്. താലിബാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ആരംഭിച്ചിരുന്ന ഓപ്പറേഷൻ ഗസാബ് ലിൽ ഹഖിന്റെ തുടർച്ചയാണ് ഈ പുതിയ വ്യോമാക്രമണം. അഫ്ഗാനിസ്ഥാനിലെ പൊതുജനങ്ങൾക്ക് നേരെയായിരുന്നു പാകിസ്താൻ പ്രധാനമായും ആക്രമണങ്ങൾ നടത്തിയത്. അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകളിൽ അഫ്ഗാനിസ്ഥാൻ ഭാഗത്തുനിന്നുള്ള സിവിലിയൻ മരണങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിസ്ഥാനിലെ സഹായ ദൗത്യത്തിന്റെ (UNAMA) റിപ്പോർട്ട് വ്യക്തമാക്കുന്നു.
UNAMA റിപ്പോർട്ട് പ്രകാരം, ഫെബ്രുവരി 26 വൈകുന്നേരത്തിനും മാർച്ച് 5 നും ഇടയിൽ പാകിസ്ഥാന്റെ പരോക്ഷമായ വെടിവയ്പ്പിന്റെയും വ്യോമാക്രമണത്തിന്റെയും ഫലമായി അഫ്ഗാനിസ്ഥാനിൽ 185 സാധാരണക്കാർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും വേർതിരിക്കുന്ന 2,600 കിലോമീറ്റർ ദൈർഘ്യമുള്ള തർക്ക അതിർത്തിയായ ഡ്യൂറണ്ട് രേഖയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങളാണ് ഈ ഏറ്റുമുട്ടലിന് കാരണം. പർവതപ്രദേശങ്ങളും ഇരുവശത്തും വ്യാപിച്ചുകിടക്കുന്ന വംശീയ പഷ്തൂൺ സമൂഹങ്ങളും കാരണം അതിർത്തി നിയന്ത്രിക്കാൻ ചരിത്രപരമായി ബുദ്ധിമുട്ടായിരുന്നു. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഇതുവരെയും ഫലം കണ്ടിട്ടില്ല.








