ന്യൂഡൽഹി : ഇന്ത്യയിൽ അഭയം തേടിയ ഇറാനിയൻ നാവിക കപലായ ഐറിസ് ലവാനിലെ നാവികർ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നു. കൊച്ചിയിലെ നാവിക കേന്ദ്രത്തിൽ അഭയം തേടിയിരുന്ന 183 ഇറാനിയൻ നാവികരെ ഇന്ത്യ തിരിച്ചയക്കും. മാർച്ച് 4നായിരുന്നു യുദ്ധക്കപ്പൽ കൊച്ചി തുറമുഖത്ത് എത്തിയിരുന്നത്. തുടർന്ന് കപ്പലിലെ നാവികരെ കൊച്ചിയിലുള്ള ഇന്ത്യൻ നാവികസേനാ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 നാവിക അഭ്യാസത്തിലും ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും പങ്കെടുത്ത ഇറാനിയൻ നാവിക സംഘത്തിന്റെ ഭാഗമായിരുന്നു ഐറിസ് ലവാൻ . ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനത്തിനിടെ കപ്പലിന് സാങ്കേതിക തകരാർ സംഭവിച്ചു. തുടർന്ന് ഇറാൻ ഐറിസ് ലവാൻ ഇന്ത്യൻ തുറമുഖത്ത് എത്തിക്കാൻ ഇന്ത്യയിൽ നിന്നും അനുമതി തേടുകയായിരുന്നു. മാർച്ച് 1 ന് ഇന്ത്യ ഈ അഭ്യർത്ഥന അംഗീകരിച്ചു. ഇറാന്റെ മൂന്ന് കപ്പലുകളിൽ, ഐറിസ് ലവാൻ മാത്രമാണ് ഇന്ത്യൻ തുറമുഖത്തെത്തി മാർച്ച് 4 ന് കൊച്ചിയിൽ നങ്കൂരമിട്ടത്. രണ്ടാമത്തെ കപ്പലായ ഐറിസ് ബുഷെർ ശ്രീലങ്കയിൽ നങ്കൂരമിട്ടു. മൂന്നാമത്തെ കപ്പലായ ഐറിസ് ദേന, അതേ ദിവസം തന്നെ ശ്രീലങ്കൻ തീരത്ത് അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് ഒരു യുഎസ് അന്തർവാഹിനി ആക്രമിക്കുകയും സമുദ്രത്തിൽ മുക്കുകയും ചെയ്തു.








