ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ നിർണ്ണായക വാദങ്ങളുമായി പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ. മതപരമായ ആചാരങ്ങളിലും വിശ്വാസങ്ങളിലും അവസാനത്തെ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളല്ലെന്നും ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമാണ് പന്തളം കൊട്ടാരം നിർവാഹകസംഘം കോടതിയിൽ സമർപ്പിച്ച വാദങ്ങളിൽ വ്യക്തമാക്കുന്നത്.
പന്തളം കൊട്ടാരത്തിന് പുറമെ എൻഎസ്എസും ആചാര സംരക്ഷണത്തിനായി ശക്തമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. ശബരിമലയിലെ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കണക്കിലെടുത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.











